സോള്‍
ദക്ഷിണകൊറിയയില്‍ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 151 ആയി. ദുരന്തമേഖല സന്ദര്‍ശിച്ച പ്രസിഡന്റ് യൂൺ സുക് യോൾ രാജ്യത്ത് ഒരാഴ്‌ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങള്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
ഇറ്റേവണിലെ ഹാമിൽട്ടൺ ഹോട്ടലിനു സമീപം ശനിയാഴ്‌ച രാത്രിയാണ് ദാരുണസംഭവം. . ഇടുങ്ങിയ ഇടനാഴിയിലേക്ക് ജനക്കൂട്ടം തള്ളിക്കയറിയതാണ് അപകടകാരണം.ലക്ഷത്തോളം പേർ പരിപാടിക്കായി തടിച്ചുകൂടിയതായാണ് വിവരം. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാര്‍. 19 വിദേശികളും ഉൾപ്പെടുന്നു. ചികിത്സയിലുള്ള 104 പേരിൽ 24 പേരുടെ നില ഗുരുതരം. 2014ൽ ബോട്ട് മുങ്ങി 304 പേർ മരിച്ചതിനുശേഷം രാജ്യത്തുണ്ടായ വലിയ ദുരന്തമാണിത്.
ഹാലോവീൻ
പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ വിശുദ്ധരുടെയും ദിനത്തിന്റെ തലേ രാത്രി ഹാലോവീൻ ആഘോഷിച്ചുപോരുന്നു. പുരാതന ഇംഗ്ലണ്ടിലെയും ഐർലൻഡിലെയും കെൽറ്റിക് പുതുവർഷത്തിന്റെ ഭാഗമായ സംഹൈൻ ആഘോഷവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മരിച്ചവരുടെ ആത്മാക്കൾ സംഹൈൻ ദിനത്തിൽ ഭവനങ്ങളിൽ വിണ്ടും സന്ദർശിക്കുമെന്നാണ് വിശ്വാസം. വ്യത്യസ്‌ത രീതിയിൽ വേഷപ്രച്ഛന്നരായും വീടുകൾ അലങ്കരിച്ചുമാണ് ഹാലോവീൻ ദിനം ആഘോഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..