മോസ്‌കോ
ഉക്രയ്‌നിൽ റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെർജി ലവ്‌റോവ്. ഡോണെട്‌സ്‌ക്, ലുഹാൻസ്‌ക് ജനകീയ റിപ്പബ്ലിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്നും ലവ്‌റോവ് പറഞ്ഞു. ഫെബ്രുവരി 21ന് ആണ് ഡോണെട്‌സ്‌ക്, ലുഹാൻസ്‌ക് ജനകീയ റിപ്പബ്ലിക്കുകളെ റഷ്യയുടെ ഭാഗമാക്കുന്നതായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത്. 24ന് ആയിരുന്നു ഉക്രയ്‌ന്റെ നിരായുധീകരണവും നാസിമുക്തവുമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സൈനിക നടപടി ആരംഭിച്ചതായി പുടിൻ പറഞ്ഞത്.
അതേസമയം, ഡോണെട്‌സ്‌ക്, ലുഹാൻസ്‌ക് പ്രദേശം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങുമെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു. ലുഹാൻസ്‌കിലെ ക്രമിന മേഖലയുടെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചതായാണ് വിവരം.മരിയൂപോൾ കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.
കീഴടങ്ങില്ലെന്നും മരിയൂപോൾ വിട്ടുകൊടുക്കില്ലെന്നും ഉക്രയ്‌ൻ പറഞ്ഞിരുന്നു. ഖർകിവിൽ റഷ്യൻ ഷെൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് ഉക്രയ്‌ൻ പറഞ്ഞു. 17 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..