മനാമ> ഇരു രാജ്യങ്ങളിലും എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനായി ഉടന്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ധാരണയായി. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയനും റമദാന്‍ ഭാഗമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരു പക്ഷവും സമ്മതം അറിയിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു. സൗദിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇറാന്റെ സന്നദ്ധത അമീറാബ്ദുള്ളാഹിയാന്‍ വ്യക്തമാക്കിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 10 ന് ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജനത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ചത്. ഇരു രാജ്യങ്ങളിലെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് ബീജിംഗില്‍ ചൈനയുടെ മധ്യസ്ഥതയില്‍ കരാറായത്. ഇതിന്റെ അടുത്ത ഘട്ടമാണ് മന്ത്രിമാരുടെ പ്രതീക്ഷിക്കുന്ന കൂടിക്കാഴ്ചയെന്നാണ്് റിപ്പോര്‍ട്ടുകള്‍.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത്. ഷിയ പണ്ഡിതനെ സൗദി വധ ശിക്ഷക്ക് വിഛേയമാക്കിയതിനെത്തുടര്‍ന്ന് 2016 ല്‍ ഇറാനിയന്‍ പ്രതിഷേധക്കാര്‍ തെഹ്‌റാനിലെ സൗദി നയതന്ത്ര കാര്യാലയം ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൗദി, ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..