കീവ്
ഉക്രയ്ന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഉക്രയ്ന്റെ കിഴക്കൻ മേഖലയായ ഡിനിപ്രോയിലുള്ള നാല് എസ് 300 എയർ മിസൈൽ ലോഞ്ചർ ക്രൂയിസ് മിസൈൽ ഉപയോഗിച്ച് തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം വക്താവ് മേജർ ജനറൽ ഈഗോർ കൊണഷെങ്കേവ് പറഞ്ഞു. കിഴക്കൻമേഖലയിൽ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനറൽ അലക്സാണ്ടർ ഡ്വോർനിക്കോവിനെ സൈനികമേധാവിയായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ നിയമിച്ചു.
മരിയൂപോളിന്റെ തെക്കൻ തീരമേഖല പിടിക്കാനുള്ള നീക്കത്തിലാണ് ഉക്രയ്ന്‍.മരിയൂപോളിൽമാത്രം പതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടതായി ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഉക്രയ്നിലെ യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര കുറ്റകൃത്യ കോടതിക്ക് (ഐസിസി) 20 കോടിയിലധികം രൂപ നൽകുമെന്ന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളായ ജർമനിയും സ്വീഡനും നെതർലൻഡ്സും പ്രഖ്യാപിച്ചു.
ഉക്രയ്ന്‍ വിട്ടത് 45 ലക്ഷംപേര്‍
രാജ്യത്ത് സംഘർഷം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം ഉക്രയ്നിൽനിന്ന് 45 ലക്ഷത്തിലധികം പേർ പോയതായി യുഎൻ അഭയാർഥി ഏജൻസി അറിയിച്ചു. ഞായർവരെ 45,03,954 പേർ രാജ്യം വിട്ടതായാണ് കണക്ക്. അഭയാർഥികളിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 18നും 60നും ഇടയിലുള്ള പുരുഷന്മാർ സൈന്യത്തിൽ ചേരണമെന്ന് നിർദേശിച്ചതിനാൽ ഇവർ രാജ്യം വിടാൻ ഉക്രയ്ൻ അനുവദിച്ചിരുന്നില്ല. ഉക്രയ്നിൽനിന്നുള്ള ഏറ്റവുമധികം അഭയാർഥികളെ സ്വീകരിച്ചത് പോളണ്ടാണ്. 25,93,902 പേര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..