വാഷിങ്‌ടൺ
റഷ്യയോടും ചൈനയോടും ബൈഡൻ സർക്കാർ സ്വീകരിക്കുക വ്യത്യസ്തമായ സമീപനം. ചൈനയെ നേരിടാൻ സുഹൃത്ത് രാജ്യങ്ങളുടെയും സഖ്യ കക്ഷികളുടെയുംകൂടി സഹായം തേടും. അവരുമായി ചർച്ച ചെയ്‌തശേഷം സമീപനം തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാകി പറഞ്ഞു. ബന്ധത്തെ സമീപിക്കേണ്ടത് ശക്തമായ നിലപാടിലൂടെയാണ്. ഇത് സാമ്പത്തികം, തന്ത്രം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനാലാണ് രാജ്യങ്ങളോട് രണ്ട് സമീപനമെന്നും പിസാകി പറഞ്ഞു. ചൈനയെ ഒറ്റയ്‌ക്ക് നേരിടാൻ അമേരിക്കയ്‌ക്ക് കഴിയാത്തതിനാലാണ് ഇൗ നയസമീപനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയുമായി ചില മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനാകും. ഇതിന്റെ സൂചനകളാണ് ബൈഡൻ പുട്ടിനെ വിളിച്ചപ്പോൾ ലഭിച്ചത്. പുതിയ ‘സ്റ്റാർട്ട് കരാർ’ നീട്ടുന്നതിന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇത് അമേരിക്കയുടെ സുരക്ഷാ താൽപ്പര്യവുമാണ്. അതേസമയം നിരവധി പ്രശ്‌നങ്ങളുമുണ്ട്. ഉപരോധമടക്കമുള്ള വിഷയങ്ങളിൽ നയരൂപീകരണ സംഘങ്ങൾ തീരുമാനമെടുക്കും.
അമേരിക്കൻ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന രീതിയിൽ തങ്ങൾ റഷ്യയുമായി ഇടപഴകുമ്പോഴും, റഷ്യ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ധാരണയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..