മനാമ > കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യങ്ങളെ തരംതിരിക്കുന്ന യാത്രാ പട്ടിക ഖത്തര്‍ പുതുക്കി. ഇന്ത്യയെ അതിതീവ്ര വിഭാഗമായി കണക്കാക്കുന്ന എക്‌സപ‌്‌ഷണല്‍ റെഡ് ലിസ്റ്റില്‍ നിലനിര്‍ത്തി. പുതുക്കിയ പട്ടിക ഞായറാഴ്‌ച വൈകിട്ട് ഏഴ് മുതൽ നിലവില്‍ വരും. എക്‌സപ്ഷണല്‍ റെഡ്‌ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം ആറായി കുറഞ്ഞു. നേരത്തെ ഒമ്പത് രാജ്യങ്ങളായിരുന്നു ഈ പട്ടികയില്‍. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്‌ത്, ഫിലിപ്പൈന്‍സ് എന്നിവയാണ് അസാധാരണ ചുവപ്പ് പട്ടികയില്‍ തുടരുന്നത്.
ഇന്ത്യയടക്കം ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികളും ജിസിസി പൗരന്‍മാരും സന്ദര്‍ശക വിസക്കാരും 72 മണിക്കൂറിനിടെ നടത്തിയ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. അംഗീകൃത കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഖത്തറില്‍ എത്തിയാല്‍ രണ്ട് ദിവസം ഹോട്ടലില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുകയും രണ്ടാം നാള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുകയും വേണം. വാക്‌സിന്‍ എടുക്കാത്ത പ്രവാസികള്‍ ഏഴു ദിവസം ഹോട്ടലില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയണം. ഏഴാം നാള്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന. എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റിലെ വാക്‌സിന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..