വാഷിങ്‌ടൺ
പാരിസ് കാലാവസ്ഥ ഉടമ്പടിയിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തി അമേരിക്ക. ഉടമ്പടി ഉപേക്ഷിച്ച മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി തിരുത്തുമെന്ന പ്രഖ്യാപനമാണ് ബൈഡന്‍ ഭരണകൂടം നടപ്പാക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ അമേരിക്കസന്നദ്ധമാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകന്‍ ട്വിറ്ററില്‍ കുറിച്ചു. ഇക്കാര്യത്തില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കാര്യമായ നടപടികളുണ്ടാകുമെന്നും അറിയിച്ചു.
ഏപ്രിൽ 22ന് അമേരിക്ക ആതിഥ്യം വഹിക്കുന്ന ആഗോള നേതൃസംഗമത്തിൽ ബൈഡൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. നവംബറിൽ ഗ്ലാസ്കോയിലാണ് അടുത്ത കാലാവസ്ഥാ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരുന്നത് വികസിതരാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റുന്ന 2015ലെ പാരിസ് ഉച്ചകോടിയിലെ ഉടമ്പടിയില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു. എന്നാൽ, ഉടമ്പടിയില്‍ നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയ പിന്മാറ്റം നടത്തുകയായിരുന്നു.
പ്രതീക്ഷയുടെ
ദിനമെന്ന് ഗുട്ടറസ്
യുഎസ് വീണ്ടും ഉടമ്പടിയുടെ ഭാഗമായതിനെ പ്രതീക്ഷയുടെ ദിനമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചു. പ്രധാന രാജ്യം നാലു വർഷം ചരിത്രപരമായ കരാറിൽ ഇല്ലാതിരുന്നത് വലിയൊരു വിടവ് സൃഷ്ടിക്കുകയും കരാറിനെ ക്ഷീണിപ്പിക്കുകയും ചെയ്‌തു. ഇത് യുഎസിനും ലോകത്തിനും നല്ല വാർത്തയാണെന്നും ഗുട്ടറസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..