29 March Friday

ലോകത്ത്‌ കോവിഡ്‌ മരണം അരക്കോടി; ഏറ്റവുമധികം മരണം അമേരിക്കയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 31, 2021


ന്യുയോര്‍ക്ക്  
ലോകത്ത്‌ കോവിഡ്‌ മരണം 50 ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഞായറാഴ്ചവരെ 50,13,107 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലാണ് ഏറ്റവുമധികം മരണം.  7.67 ലക്ഷം പേര്‍.  ഒന്നര മാസത്തിനിടെ ഒരു ലക്ഷത്തോളം പേർ അവിടെ മരിച്ചു. ബ്രസീൽ(6,07,764), ഇന്ത്യ(4,58,219), മെക്‌സിക്കോ (2,88,276), റഷ്യ(2,38,538)  എന്നീ രാജ്യങ്ങളിലും മരണസംഖ്യ വളരെ കൂടുതലാണ്‌. അമേരിക്കയിൽ ഇപ്പോഴും ദിവസം ശരാശരി 1500 പേർ മരിക്കുന്നുണ്ട്‌. റഷ്യയിൽ ഞായറാഴ്ച 1158 പേരാണ് മരിച്ചത്.

റോയിട്ടേഴ്സിന്റെ കണക്കുപ്രകാരം ഒരു മാസം മുമ്പുതന്നെ കോവിഡ് മരണം അമ്പത് ലക്ഷം കടന്നിട്ടുണ്ട്. എന്നാൽ മരണസംഖ്യ അമ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്‌സ് സെന്റർ ഞായറാഴ്ച വ്യക്തമാക്കിയത്. ഏറ്റവുമധികം കോവിഡ് കേസുകള്‍ (4,67,99,970) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും അമേരിക്കയിലാണ്. ഇന്ത്യയിൽ ഇതുവരെ 3,42,73,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകജനസംഖ്യയുടെ വലിയൊരു ഭാ​ഗം  പ്രതിരോധകുത്തിവയ്പ് എടുക്കാത്തതും ഡെല്‍റ്റ ഉള്‍പ്പെടെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കോവിഡ് പ്രതിസന്ധി നീണ്ടുപോകാന്‍ കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള വാക്സിന്‍ അസമത്വവും തടസമാണെന്ന്‌ ആരോഗ്യവിദ​ഗ്ധർ വിലയിരുത്തുന്നു. വികസിത രാജ്യങ്ങള്‍ പൗരര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ നല്‍കിത്തുടങ്ങുമ്പോഴും ആഫ്രിക്കയിൽ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് വാക്സിന്‍ ലഭിച്ചവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top