05 May Sunday
ഇൻക്യുബേറ്ററുകൾ 
നിലയ്‌ക്കും ; 120 നവജാത 
ശിശുക്കളുടെ ജീവൻ തുലാസിൽ

ആക്രമണം ശക്തമാക്കി ഇസ്രയേൽ ; ശനിയാഴ്‌ച രാത്രി ഗാസയിൽ 
കൊല്ലപ്പെട്ടത്‌ 55 പേർ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

 

ഗാസ
ഗാസയിലേക്ക്‌ അപര്യാപ്‌തമായ സഹായം കടത്തിവിട്ടതിനുപിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ശനി രാത്രിമാത്രം തുടർ ആക്രമണങ്ങളിൽ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. കരയുദ്ധത്തിന്‌ കളമൊരുക്കാനാണ്‌ വ്യോമാക്രമണം കടുപ്പിക്കുന്നതെന്ന്‌ ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വരുംദിനങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകും. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ യുദ്ധ മന്ത്രിസഭ ശനിയാഴ്ച വീണ്ടും യോഗം ചേർന്നിരുന്നു.  ആശുപത്രികളിൽ ചികിത്സയിലുള്ളവരടക്കം വടക്കൻ മേഖലയിലെ ജനങ്ങൾ പൂർണമായും തെക്കൻ ഗാസയിലേക്ക്‌ മാറണമെന്ന ആവശ്യം ഇസ്രയേൽ സൈന്യം ആവർത്തിച്ചു. വടക്കൻ പ്രദേശത്ത്‌ ഇനിയും തുടരുന്നവരെ ഭീകരരായി കണക്കാക്കി ഒഴിപ്പിക്കുമെന്ന ഭീഷണി വരാനിരിക്കുന്ന ഭീതിദ ദിനങ്ങളുടെ മുന്നറിയിപ്പാണ്‌. 11 ലക്ഷം പേരിൽ ഏഴുലക്ഷംപേർ പലായനം ചെയ്തതായാണ്‌ റിപ്പോർട്ട്‌.

മുസ്ലിം ആരാധനാലയങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളും വർധിക്കുന്നു. ഞായറാഴ്ച ആക്രമിക്കപ്പെട്ട വെസ്‌റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലേത്‌ ഉൾപ്പെടെ, ഇതുവരെ 31 മോസ്കുകൾ ഇസ്രയേൽ തകർത്തു. ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുള്ള കേന്ദ്രങ്ങളായി ഹമാസ്‌ ഇവയെ ഉപയോഗിക്കുന്നു എന്നാണ്‌ ആരോപണം. അയൽരാജ്യമായ സിറിയയിലെ രണ്ട്‌ വിമാനത്താവളത്തിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭൂഗർഭപാതകളും ബങ്കറുകളും അധികമായുള്ളത്‌ ഗാസസിറ്റിയിലാണെന്നും അവിടേക്ക്‌ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.അതിനിടെ, ഈജിപ്തിൽനിന്ന്‌ അവശ്യവസ്തുക്കളുമായി 17 ട്രക്ക്‌ കൂടി ഗാസയിൽ പ്രവേശിച്ചു. വൻക്ഷാമം നേരിടുന്ന ആന്റിസെപ്‌റ്റിക്‌ മരുന്നുകളാണ്‌ ഒരു ട്രക്കിലുള്ളത്‌. മറ്റുള്ളവയിൽ ഭക്ഷ്യവസ്തുക്കളും മരുന്നുമാകാമെന്നാണ്‌ നിഗമനം. കഴിഞ്ഞ ദിവസം 20 ട്രക്ക്‌ എത്തിയിരുന്നു.

ഇൻക്യുബേറ്ററുകൾ 
നിലയ്‌ക്കും ; 120 നവജാത 
ശിശുക്കളുടെ ജീവൻ തുലാസിൽ
ഗാസയിൽ മരുന്നുകളും ചികിത്സോപകരണങ്ങളും ഇന്ധനവും ഏതാണ്ട്‌ പൂർണമായും തീർന്നു. ഇന്ധനമില്ലാതെ ഇൻക്യുബേറ്ററുകളുടെയും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതി. നിലവിൽ ഇൻക്യുബേറ്ററിലുള്ള 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന്‌ യുനിസെഫ്‌ മുന്നറിയിപ്പ്‌ നൽകി. 70 കുഞ്ഞുങ്ങൾക്ക്‌ ശ്വാസം നിലനിർത്താൻ യന്ത്രസഹായം അനിവാര്യമാണ്‌. ഇതുവരെ യുദ്ധത്തിൽ 1750 കുട്ടികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 പേരായി. 14,245 പേർക്ക്‌ പരിക്കേറ്റു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top