മെല്‍ബണ്‍> ട്വിറ്ററിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിൽ പകുതിയിലേറെയും ഉത്‌ഭവിക്കുന്നത് ഇന്ത്യയിൽനിന്നെന്ന് പഠനം. ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമാണ് മുസ്ലിംവിരുദ്ധ ട്വീറ്റുകളുടെയും പോസ്‌റ്ററുകളുടെയും മുൻപന്തിയിലുള്ള രാജ്യങ്ങൾ. 2017 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പ്രകാരം മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും എതിരെ ആക്രമണം ഉണ്ടാകാനിടയായ 86 ശതമാനം വിദ്വേഷപരാമര്‍ശങ്ങള്‍ക്ക് പിന്നിലും ഈ മൂന്നുരാജ്യങ്ങളാണ്. ഇതില്‍ 55.12 ശതമാനം മുസ്ലിം വിരുദ്ധ പോസ്റ്റുകളും ഉടലെടുക്കുന്നത് ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍നിന്നാണെന്നും പഠനം വ്യക്തമാക്കുന്നു. മുസ്ലിം പൗരത്വത്തെയും അവരുടെ അവകാശങ്ങളെയും നിഷേധിക്കുന്ന വിവേചനപരമായ നിയമങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരാമര്‍ശങ്ങളാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ കൂടുതല്‍ നടത്തുന്നത്.
ഓസ്ട്രേലിയയിലെ ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ നടത്തിയ പഠനപ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ നാൽപ്പത് ലക്ഷം മുസ്ലിം വിരുദ്ധ പോസ്റ്റുകളാണുള്ളത്. എന്നാൽ, ഇത്തരം വിദ്വേഷപരാമര്‍ശങ്ങളില്‍ 14.83 ശതമാനം മാത്രമേ നീക്കം ചെയ്യപ്പെടുന്നുള്ളു.
ഭീകരവാദത്തെ ഇസ്ലാം മതതവുമായി ബന്ധപ്പെടുത്തുക, ലൈംഗികാതിക്രമം നടത്തുന്നവരായി ചിത്രീകരിക്കുക, മതാചാരങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നവര്‍, ഇന്ത്യയിലെ ഹിന്ദുക്കളുടെയും പാശ്ചാത്യരാജ്യത്തെ വെള്ളക്കാരുടെയും സ്ഥാനം മുസ്ലിമുകള്‍ കൈയേറുന്നു തുടങ്ങിയതാണ് പരാമര്‍ശങ്ങളുടെ പ്രധാന ഉള്ളടക്കമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..