19 April Friday

ട്രംപ്‌ പീഡിപ്പിച്ചെന്ന്‌ മുൻ മോഡൽ ; 25‐ാമത്തെ പരാതിക്കാരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ലൈംഗിക പീഡനത്തിന്‌ ഇരയാക്കി എന്ന്‌ 50 വർഷത്തിനിടെ പരാതിപ്പെട്ട സ്‌ത്രീകളുടെ എണ്ണം 25 ആയി. മുൻ മോഡലും നടിയുമായ ആമി ഡോറിസ്‌ ആണ്‌ പുതിയ പരാതിക്കാരി. ഇപ്പോൾ 47 വയസ്സുള്ള ആമിയെ 23 വർഷംമുമ്പ്‌ യുഎസ്‌ ഓപ്പൺ ടെന്നീസ്‌ മത്സരം കാണാൻ പോയപ്പോഴാണ്‌ ട്രംപ്‌ പീഡിപ്പിച്ചത്‌. കാമുകൻ ജേസൺ ബിന്നിനൊപ്പം ട്രംപിന്റെ അതിഥിയായി എത്തിയതാണ്‌ ആമി. ടെന്നീസ്‌ കളി കാണാൻ ട്രംപിനൊപ്പം വിഐപി ബോക്‌സിലാണ്‌ ഇരുന്നത്‌. ഇടയ്‌ക്ക്‌ ശുചിമുറിയിൽ പോയിവന്നപ്പോൾ വാതിലിന്‌ പുറത്ത്‌ കാത്തുനിന്ന്‌ ട്രംപ്‌ പീഡിപ്പിക്കുകയായിരുന്നു. അനിഷ്ടം വകവയ്‌ക്കാതെ ബലപ്രയോഗം നടത്തി.

നാല്‌ വർഷംമുമ്പ്‌ ട്രംപ്‌ ആദ്യം മത്സരിച്ചപ്പോൾ ഇക്കാര്യം പരസ്യമാക്കാൻ ആലോചിച്ചു. പല സ്‌ത്രീകളുടെയും ആരോപണംനിഷേധിച്ച ട്രംപ് അവരെ നുണച്ചി എന്നാണ്‌ വിശേഷിപ്പിച്ചത്‌. അതിനാൽ വേണ്ടെന്നുവച്ചു. ഇപ്പോൾ ഇരട്ടകളായ തന്റെ പെൺമക്കൾ മുതിർന്നുവരുന്നതിനാലാണ്‌ വെളിപ്പെടുത്തുന്നത്‌. അനുവാദമില്ലാതെ ആർക്കും ശരീരത്തിൽ തൊടാൻ അവകാശമില്ലെന്ന്‌ അവർ മനസ്സിലാക്കണമെന്ന്‌ ആമി പറഞ്ഞു.

ഈ ആരോപണവും ട്രംപ്‌ നിഷേധിച്ചു. ട്രംപുമൊത്തുള്ള ആമിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. മാധ്യമപ്രവർത്തക ജീൻ കാരളിന്റെ സമാന ആരോപണത്തിൽ കേസ്‌ കോടതിയിലാണ്‌. രതിചിത്ര നായിക സ്‌റ്റോമി ഡാനിയേൽസുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ അഭിഭാഷകൻ വഴി ട്രംപ് പണം നൽകിയത്‌ രണ്ടര വർഷംമുമ്പ്‌ പുറത്തുവന്നിരുന്നു.

ഇതിനിടെ വിസ്‌കോൺസിനിലെ വെള്ളക്കാരായ ആരാധകരുടെ റാലിയിൽ സംസാരിച്ച ട്രംപ്‌ തനിക്ക്‌ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്‌ രണ്ട്‌ നാമനിർദേശമായതായി ഊറ്റംകൊണ്ടു. ‌ ഏഴ്‌ നാമനിർദേശംവരെ ലഭിക്കേണ്ടതാണെന്നും പറഞ്ഞു.വംശീയതയുടെ ചരിത്രത്തിലേക്ക്‌ വെളിച്ചം വീശാൻ ന്യൂയോർക്ക്‌‌ ടൈംസ്‌ മാസിക്‌ കഴിഞ്ഞവർഷം ആരംഭിച്ച 1696 പ്രോജക്ടിന്‌ ബദലായി തന്റെ സർക്കാർ 1776 പ്രോജക്ട്‌ ആരംഭിക്കുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top