വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനേക്കാൾ വലിയ ഭീഷണി തപാൽവോട്ടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡിന്റെ സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഡെമോക്രാറ്റിക് ഭരണമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ തപാൽവോട്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ക്രമക്കേടിന് ഇടയാക്കും എന്നാണ് ട്രംപിന്റെ വാദം.
ഇതിനിടെ തഹസയിൽ ജൂൺ 20ന് ട്രംപ് റാലി നടത്തിയത് കോവിഡ് മുന്നറിയിപ്പുകൾ അവഗണിച്ചാണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. ട്രംപ് റാലി നടത്തിയാൽ അതിൽനിന്ന് കുറഞ്ഞത് 228 പേർക്ക് കോവിഡ് ബാധിക്കുമെന്നും ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കുമെന്നും ഒാക്‌ലഹോമ സംസ്ഥാനത്തെ മുഖ്യ പകർച്ചവ്യാധി ചികിത്സാ വിദഗ്ധനായിരുന്ന ആരൺ വെൻഡൽബോ നൽകിയ മുന്നറിയിപ്പാണ് പുറത്തുവന്നത്. 10 ലക്ഷം പേർ ടിക്കറ്റെടുത്തിട്ടുണ്ട് എന്ന് ട്രംപ് പക്ഷം അവകാശപ്പെട്ട റാലിയില 19,000 പേർ പങ്കെടുത്താലുള്ള സ്ഥിതിവച്ചായിരുന്നു മുന്നറയിപ്പ്. എന്നാൽ, 6200 പേർമാത്രമാണ് പങ്കെടുത്തത്. എന്നിട്ടും പ്രമുഖ വ്യവസായിയും പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് മത്സരിച്ചിട്ടുള്ള ആളുമായ ഹെർമൻ കെയിൻ അടക്കം ചിലർ രോഗം ബാധിച്ച് മരിച്ചു.
മാസ്‌കില്ലാതെ റാലിയിൽ പങ്കെടുത്ത കെയിനിന് ഒമ്പതു ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. ഗവർണർ കെവിൻ സ്‌റ്റിറ്റിനും കോവിഡ് ബാധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..