ബീജിങ്
രണ്ടുവർഷത്തെ നിരോധനത്തിനുശേഷം ഇന്ത്യക്കാർക്ക് വീണ്ടും വിസ അനുവദിക്കാൻ തീരുമാനിച്ചതായി ചൈന. കോവിഡ്‌കാലത്ത് ഏർപ്പെടുത്തിയ നിരോധനമാണ് നീക്കുന്നത്. ഇതോടെ ചൈനയിൽ ജോലി ചെയ്യുകയും കോവിഡ്‌കാലത്ത് നാട്ടിലേക്ക് മടങ്ങുകയും ചെയ്ത ഇന്ത്യക്കാർക്ക് തിരികെയെത്താനാകും. ചൈനയില്‍ പഠനം തുടരാൻ അനുവദിക്കണമെന്ന ഇന്ത്യൻ വിദ്യാർഥികളുടെ അഭ്യർഥന പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ചയാണ് ഇന്ത്യയിലെ ചൈനീസ് എംബസി കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്. ചൈനയിൽ സ്ഥിരതാമസ പെർമിറ്റുള്ള ഇന്ത്യൻ പൗരരായ പ്രൊഫഷണലുകൾ, കുടുംബാംഗങ്ങൾ, വിദേശികൾ എന്നിവർക്കാണ് വിസയ്ക്ക് അപേക്ഷിക്കാവുന്നത്. മെഡിക്കൽ വിദ്യാർഥികളടക്കം ചൈനയില്‍ പഠിക്കുന്ന 23,000 ഇന്ത്യൻ വിദ്യാർഥികളാണ് 2019ൽ കോവിഡ് വ്യാപനത്തെതുടർന്ന് തിരികെയെത്തിയത്. ഇതിൽ 12,000 പേർ തിരികെ പോകാൻ അനുവദിക്കണമെന്ന അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..