ബീജിങ്
ജനുവരിക്കുശേഷം ചൈനയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി നൂറിൽ താഴെയായി. ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ പുറത്തുവിട്ട ഒടുവിലെ റിപ്പോർട്ടനുസരിച്ച് 91 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്‌ച നാലു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗികളിൽ 11 പേർക്ക് ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി.
ഇതേസമയം, ഇറാനിൽ 24 മണിക്കൂറിനിടെ 2102 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നാൽപ്പതോളം ദിവസത്തിനിടെ ആദ്യമായാണ് ഇത്രയധികം ആളുകൾക്ക് രോഗം കണ്ടെത്തുന്നത്. 24 മണിക്കൂറിനിടെ ഇറാനിൽ 48 പേർ മരിച്ചു.
ബംഗ്ലാദേശിലെ രോഹിൻഗ്യൻ അഭയാർഥ്യ ക്യാമ്പിൽ ആദ്യമായി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ജപ്പാനിൽ അടുത്തമാസം പതിനായിരത്തോളം ആളുകളിൽ ആന്റിബോഡി പരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കോവിഡിൽനിന്ന് പൂർണമായും മുക്തമായതായി സ്ലോവേനിയ പ്രഖ്യാപിച്ചു. കോവിഡ് പൂർണമായും ഇല്ലാതാക്കിയതായി പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് സ്ലോവേനിയ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..