കൊളംബോ
ഫാസിസ്റ്റ് ശക്തികൾ ശ്രീലങ്കൻ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നെന്ന് താൽക്കാലിക പ്രസിഡന്റ് റനിൽ വിക്രമസിംഗെ. എന്തുവിലകൊടുത്തും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ടെലിവിഷനിലൂടെ അറിയിക്കുകയായിരുന്നു വിക്രമസിംഗെ.‘ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസ്, ഔദ്യോഗിക വസതികൾ തുടങ്ങിയവയിൽനിന്ന് പ്രക്ഷോഭകർ ഒഴിഞ്ഞുപോകണം. ചില രാഷ്ട്രീയക്കാരും ഈ ഭീകരർക്ക് പിന്തുണ നൽകുന്നു’–- വിക്രമസിംഗെ ആരോപിച്ചു.
വിക്രമസിംഗെ ഒഴിയണം:
പ്രതിപക്ഷം
വിക്രമസിംഗെ പ്രധാനമന്ത്രിസ്ഥാനം ഒഴിയണമെന്നും ഭരണം സ്പീക്കറെ ഏൽപ്പിക്കണമെന്നും പ്രധാന പ്രതിപക്ഷ പാർടികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. താൽക്കാലിക പ്രസിഡന്റ് എന്ന നിലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ വിക്രമസിംഗെക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പറഞ്ഞു. അതിനിടെ, പ്രതിപക്ഷത്തിനുകൂടി സമ്മതനായ പ്രധാനമന്ത്രി സ്ഥാനാർഥിയെ നിർദേശിക്കാൻ വിക്രമസിംഗെ പാർലമെന്റ് സ്പീക്കർ മഹിന്ദ അബെവർധനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..