ബീജിങ്
ചൈനയിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നർ മംഗോളിയ സ്വയംഭരണമേഖലയിൽ വിദേശത്തുനിന്ന് എത്തിയ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുള്ള 16 പേർകൂടി ലക്ഷണങ്ങളില്ലാത്തവരായി ഉണ്ടെന്നും കണ്ടെത്തി. പ്രഭവകേന്ദ്രമായിരുന്ന വുഹാൻ നഗരം പൂർണമായും രോഗമുക്തമായശേഷം കഴിഞ്ഞദിവസം ഒരുകൂട്ടമാളുകൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും അതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ അറിയിച്ചു. ഇത്തരം പകർച്ചവ്യാധികളുടെ കാര്യത്തിൽ ഇത് സാധാരണയാണ്.
ചൈനയിൽ പുതുതായി രോഗം വുഹാനിലെയും ജൂലാനിലെയും പ്രദേശങ്ങളിൽ വ്യാപനം തടയാൻ അടച്ചുപൂട്ടൽ ഏർപ്പെടുത്തി. രോഗികളുടെ സമ്പർക്കങ്ങൾ കണ്ടുപിടിക്കാൻ ഊർജിത പരിശോധന നടത്തുകയാണ്. 4633 പേർ മരിച്ച ചൈനയിൽ ഒരു മാസത്തിലധികമായി മരണമില്ല.
ഇതേസമയം, ദക്ഷിണ കൊറിയയിൽ 27 പേർക്കുകൂടി രോഗം ബാധിച്ചു. ക്ലബ്ബുകളിൽ പോകുന്ന ചിലരിൽ രോഗം കണ്ടതിനെത്തുടർന്ന് ഇവിടെയും ദിവസങ്ങളായി പരിശോധന ഉൗർജിതമാണ്. 258 പേരാണ് ഇവിടെ മരിച്ചത്.
നേപ്പാളിൽ രണ്ടു ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയോളമായി. ചൊവ്വാഴ്‌ച 57 പേർക്കുകൂടി സ്ഥിരീകരിച്ചപ്പോൾ ആകെ 191 ആയി. ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ 24 പേർക്ക് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചിരുന്നു. നേപ്പാളിൽ ഇതുവരെ ആരും മരിച്ചിട്ടില്ല.
പാകിസ്ഥാനിൽ 1140 പേർക്കുകൂടി സ്ഥിരീകരിച്ചതായി അധികൃതർ ചൊവ്വാഴ്‌ച അറിയിച്ചു. ഇതോടെ ഇവിടെ ആകെ ബാധിച്ചവരുടെ എണ്ണം 31,674 ആയി. 24 മണിക്കൂറിനിടെ 39 പേർകൂടി മരിച്ചപ്പോൾ ആകെ മരണം 706 ആയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..