വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിയായ ജോ ബൈഡന്റെ പരിസ്ഥിതി നയങ്ങൾ അമേരിക്കൻ മധ്യവർഗത്തെ തകർക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടാതെ ലോകത്തെ ഏറ്റവും വലിയ മലിനീകരണക്കാരായ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയവയ്‌ക്ക് ‘സൗജന്യ പാസ്’ നൽകുന്നതുമാണെന്ന് ഫ്ലോറിഡയിലെ ജൂപിറ്റർ പട്ടണത്തിൽ അനുയായികളോട് നടത്തിയ പ്രസംഗത്തിൽ ട്രംപ് ആരോപിച്ചു.
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറിയ തന്റെ പരിസ്ഥിതി നയങ്ങളെ ട്രംപ് ന്യായീകരിച്ചു. വലിയ ശമ്പളമുള്ള ലക്ഷക്കണക്കിന് തൊഴിലുകൾ സൃഷ്‌ടിക്കുമ്പോൾ തന്നെ അമേരിക്കയ്‌ക്ക് പരിസ്ഥിതി മെച്ചപ്പെടുത്താനാവുമെന്ന് തന്റെ സർക്കാർ തെളിയിച്ചു. ബൈഡന്റെ പദ്ധതിയനുസരിച്ച് ഇന്ത്യയും മറ്റും അവരുടെ നാട് വൃത്തിയാക്കേണ്ടതില്ല. എന്നാൽ, അമേരിക്ക അത് ചെയ്യേണ്ടിവരും.
ഇടതുപക്ഷത്തിന്റെ(ഡെമോക്രാറ്റുകളുടെ) അജൻഡ പരിസ്ഥിതി സംരക്ഷണമല്ല, അമേരിക്കയെ ശിക്ഷിക്കലാണെന്നും ട്രംപ് പറഞ്ഞു. 2017ൽ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറാൻ കാരണം ഇന്ത്യയും ചൈനയും മറ്റുമാണെന്ന് ട്രംപ് അന്നുമുതൽ കുറ്റപ്പെടുത്തിയിരുന്നു.
ട്രംപ് ഫ്ലോറിഡയിലെ പരിസ്ഥിതി സംരക്ഷിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും കാലാവസ്ഥാ നയങ്ങളെ തകർത്തതായി ഡെമോക്രാറ്റിക് പാർടി പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..