ബീജിങ്
ചൈന–-റഷ്യ ബന്ധം ഏതെങ്കിലും മൂന്നാം കക്ഷിയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് ചൈനീസ് വിദേശമന്ത്രി ക്വിൻ ഗാങ്. ചൈനീസ് പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയ്‌ക്ക് റഷ്യയുമായുള്ള സഹകരണം മറ്റൊരു രാജ്യത്തിനും ഭീഷണിയല്ല.
ചൈന–-റഷ്യ ബന്ധം ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമോ ഏറ്റുമുട്ടൽ ലക്ഷ്യമിട്ടോ അല്ല. ഇരു രാജ്യങ്ങളിലേയും നേതൃത്വം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ലോകം കൂടുതൽ അസ്ഥിരമാകുമ്പോൾ ചൈനയും റഷ്യയും തങ്ങളുടെ ബന്ധം സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യന്താപേക്ഷിതമാണ്. രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും സഹകരണവും ഇരുരാജ്യങ്ങൾക്കും കൂടുതൽ ശക്തി പകരും.
ഉഭയകക്ഷി വ്യാപാരത്തിന് യുഎസ് ഡോളറിന്റെയും യൂറോയുടെയും ഉപയോഗം ചൈനയ്ക്കും റഷ്യക്കും ഒഴിവാക്കാനാകുമോ എന്ന ചോദ്യത്തിന് കാര്യക്ഷമവും സുരക്ഷിതവും വിശ്വസനീയവുമായ ഏത് കറൻസിയും ഉപയോഗിക്കുമെന്ന് ക്വിൻ പറഞ്ഞു. കറൻസിയെ ഏകപക്ഷീയമായ ഉപരോധത്തിനുള്ള ആയുധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..