കീവ്
കിഴക്കന്‍ ഉക്രയ്നിലെ സുപ്രധാന നഗരമായ ലൈസിചാന്‍സ്ക് പിടിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലുഹാന്‍സ്ക് മേഖലയിലെ പ്രധാനപ്പെട്ട സ്ഥലമാണിത്. ലൈസിചാന്‍സ്കിന് സമീപമുള്ള ഗ്രാമങ്ങളെല്ലാം കീഴടക്കിയെന്നും പ്രദേശം വളയപ്പെട്ടെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. ഉക്രയ്ന്‍ സൈന്യത്തിന്റെ പ്രതിരോധം നഗരത്തിനുള്ളിലേക്ക് മാത്രമായി ചുരുക്കി. ലൈസിചാന്‍സ്കിനെ സംരക്ഷിക്കാൻ ആഴ്ചകളോളം ഉക്രയ്ന്‍ സൈന്യം പ്രതിരോധം തീർത്തിരുന്നു. റഷ്യ അവരുടെ മുഴുവന്‍ ശക്തിയും ലൈസിചാന്‍സ്കിനുമേല്‍ പ്രയോഗിച്ചെന്ന് ലുഹാന്‍സ്ക് ഗവര്‍ണര്‍ സെര്‍ഹി ഹൈദായി പറഞ്ഞു.
ബെല്‍ഗരോദില്‍ മിസൈലാക്രമണത്തില്‍ 3 മരണം
റഷ്യന്‍ അതിര്‍ത്തി നഗരമായ ബെല്ഗരോദിലുണ്ടായ മിസൈലാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ പന്ത്രണ്ടോളം പാര്‍പ്പിടസമുച്ചയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധം ശക്തമാക്കിയെന്നും മേഖലാ ഗവര്‍ണര്‍ അറിയിച്ചു. ഞായറാഴ്ചത്തെ ഉക്രയ്ന്‍ ആക്രമണം റഷ്യയിലെ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ക്രംലിന്‍ ആരോപിച്ചു. ഉക്രയ്ന്റെ മൂന്നു ബാലിസ്റ്റിക് മിസൈലും വ്യോമപ്രതിരോധ സേന തകര്‍ത്തെങ്കിലും കുറച്ചുഭാഗം കെട്ടിടങ്ങള്‍ക്കുമേല്‍ വീണതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചതെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് ഇഗോള്‍ കൊണ്‍ഷെങ്കോവ് പറഞ്ഞു. ഉക്രയ്ന്‍ ആരോപണം നിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..