കീവ്
റഷ്യ- ഉക്രയ്‌ൻ യുദ്ധം തുടരുന്നതിനിടെ പോളണ്ട് അതിർത്തിപ്രദേശത്ത് ഉക്രയ്ന്‍ മിസൈൽ പതിച്ച് രണ്ടുപേർ മരിച്ചു. ഉക്രയ്‌ൻ അതിർത്തിയിൽനിന്ന് ആറു കിലോമീറ്റർ അകലെ പ്രസിവോഡോവ് ഗ്രാമത്തിലെ കൃഷിയിടത്തിലാണ് മിസൈൽ വീണത്. റഷ്യന്‍ മിസൈലാണെന്ന് പതിച്ചതെന്ന് ആരോപിച്ച് നാടകീയ നീക്കങ്ങളാണ് നാറ്റാ രാജ്യങ്ങള്‍ തുടക്കത്തില്‍ നടത്തിയത്.
റഷ്യ ആരോപണം നിഷേധിച്ചെങ്കിലും പോളണ്ട് പ്രസിഡന്റ് ആന്ദ്രെ ദൂദെ രൂക്ഷവിമർശമുയര്‍ത്തി. സഖ്യരാജ്യങ്ങളിലൊന്നിൽ ആക്രമണമുണ്ടായെന്നാരോപിച്ച് നാറ്റോ അടിയന്തര യോഗം വിളിച്ചു. 30 രാജ്യത്തിന്റെ സ്ഥാനപതികൾ പങ്കെടുത്തു. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന ജി7 രാഷ്ട്രത്തലവന്മാരും വട്ടമേശ സമ്മേളനം ചേർന്നു. എന്നാൽ, യോഗത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മിസൈൽ റഷ്യയുടേതാകാൻ വഴിയില്ലെന്ന് വ്യക്തമാക്കി. ഉക്രയ്‌ൻ മിസൈലാണ് പതിച്ചതെന്ന് വ്യക്തമായതോടെ നിലപാട് മയപ്പെടുത്തി പോളണ്ട് രംഗത്തെത്തി. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഉക്രയ്‌ൻ അയച്ച മിസൈലാകാം പോളണ്ടിൽ പതിച്ചതെന്ന് ബുധനാഴ്ച അടിയന്തര യോഗത്തിനുശേഷം നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് പ്രതികരിച്ചു. നാറ്റോ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..