ലണ്ടൻ> ബ്രിട്ടനിൽ വിദേശ വിദ്യാർഥികളുടെ പഠനവിസ ചട്ടങ്ങളിൽ മാറ്റംവരുത്താനുള്ള സർക്കാർ നീക്കം നടപ്പായാൽ ഏറ്റവും വലിയ തിരിച്ചടിയാകുക ഇന്ത്യൻ വിദ്യാർഥികൾക്ക്. പഠനം പൂർത്തിയായാൽ രണ്ടു വർഷംവരെ ബ്രിട്ടനിൽ തങ്ങാമെന്ന വ്യവസ്ഥ ആറു മാസമായി കുറയ്‌ക്കാനുള്ള ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവർമാന്റെ നീക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ നീക്കം ബ്രിട്ടനിലെ മാധ്യമങ്ങളിൽ വാർത്തയായി.
എന്നാൽ, കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ ഇത്തരം നടപടി തിരിച്ചടിയാകുമെന്ന നിലപാടാണ് ഭരണകക്ഷിയിൽ ഒരു വിഭാഗത്തിന്. ആഭ്യന്തരവകുപ്പിന്റെ നീക്കത്തിനെതിരെ സർവകലാശാലകളും രംഗത്തെത്തി. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ തടയാൻ വിസ ചട്ടങ്ങളിൽ മാറ്റം അനിവാര്യമാണെന്നാണ് ആഭ്യന്തര സെക്രട്ടറിയെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
നിലവിൽ ബ്രിട്ടനിലുള്ള 6.80 ലക്ഷം വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർഥികളാണ്. വിസ ചട്ടം പരിഷ്‌കരിച്ചാൽ, പഠനശേഷം രണ്ടു വർഷംവരെ ബ്രിട്ടനിൽനിന്ന് ജോലി ചെയ്യാനും ഉപരിപഠനത്തിനോ മറ്റു ജോലിക്കോ ശ്രമിക്കാനുമുള്ള അവസരമാണ് നഷ്ടമാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..