നേപിത
വടക്കൻ മ്യാൻമറിലെ ഖനിയില്‍ മണ്ണിടിച്ചിലിൽ നൂറോളം തൊഴിലാളികളെ കാണാതായി. ഒരാളുടെ മരണം സ്ഥിരീകരിച്ചു. ചൈനയോട് അതിര്‍ത്തിപങ്കിടുന്ന കച്ചിൻ സംസ്ഥാനത്തിലെ പാകന്റ് മേഖലയിലെ ഖനിയില്‍ ചൊവാഴ്ചയാണ് ദുരന്തം. ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന ജേഡ് എന്ന പച്ചനിറമുള്ള അലങ്കാരക്കല്ല് കുഴിച്ചെടുക്കുന്ന ഖനിയിലാണ് അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സമീപത്തെ തടാകത്തിലും തിരച്ചില്‍ നടത്തുന്നുണ്ട്.
ലോകത്തെതന്നെ ഏറ്റവും വലിയ ജേഡ് സ്രോതസ്സാണ് മ്യാൻമറിലെ ഖനികള്‍. പാകന്റിലെ ഖനികളില്‍നിന്നുമാത്രം വര്‍ഷവും കോടിക്കണക്കിനു രൂപയുടെ ജേഡ് കുഴിച്ചെടുക്കാറുണ്ട്.
അപകടസാധ്യത കൂടുതലുള്ളതിനാല്‍ പാകന്റില്‍ ഖനനം നിരോധിച്ചിരിക്കുകയാണ്. എന്നാൽ, കോവിഡിനെത്തുടര്‍ന്ന് ദാരിദ്ര്യം രൂക്ഷമായതോടെയാണ് പ്രദേശവാസികൾ നിയന്ത്രണങ്ങൾ ലംഘിച്ച് ഖനിയിലേക്ക് ഇറങ്ങുന്നത്. കുറച്ചുദിവസംമുമ്പ് മറ്റൊരു ഖനിയില്‍ മണ്ണിടിച്ചിലിൽ 10 തൊഴിലാളികളെ കാണാതായി. കഴിഞ്ഞ വർഷം കനത്ത മഴയെത്തുടർന്ന് പാകന്റില്‍ 160- ഖനിത്തൊഴിലാളികളാണ് മരിച്ചത്.
രാജ്യത്ത് ഖനന നിയന്ത്രണത്തിന് നിയമങ്ങള്‍ കര്‍ശനമാണെങ്കിലും ഫെബ്രുവരിയിലെ സൈനിക അട്ടിമറിയിലൂടെ അവയെല്ലാം ഫലത്തില്‍ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..