വാൻകൂവർ> ലോകപ്രശസ്ത മാർക്സിസ്റ്റ് ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മൈക്കേൽ ലെബോവിത്സ് (86) കാനഡയിലെ വാൻകൂവറിൽ അന്തരിച്ചു. ഏപ്രിൽ 19 നായിരുന്നു അന്ത്യം.
അമേരിക്കയിലെ നോവാർക്കിൽ ജനിച്ച അദ്ദേഹം 1965-ൽ സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി സഥാപിതമായപ്പോൾ അവിടെ അധ്യാപകനായി വാൻകൂവറിൽ എത്തി. പിന്നീട് കനേഡിയൻ പൗരനായി. ചിലിയൻ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും മാർക്‌സിസ്‌റ്റുമായ മാർത്ത ഹാർനെക്കറെ 2004 ൽ വിവാഹം കഴിച്ചു. അവർ ക്യൂബൻ സർക്കാരിന്റെ ഉപദേഷ്‌ടാവുമായിരുന്നു. പിന്നീട് ഇരുവരും വെനസ്വലയിൽ താമസമാക്കി. അവിടെ ഹ്യൂഗോ ഷാവേസിന്റെ സർക്കാരിനൊപ്പം പ്രവർത്തിച്ചു. ക്യൂബയിലെയും വെനിസ്വലയിലെയും സോഷ്യലിസ്റ്റ് നിർമ്മാണപ്രക്രിയയിൽ ഇരുവരും സജീവമായി ഇടപെട്ടിരുന്നു. മാർത്ത 2019 ൽ അന്തരിച്ചു. ജെസീക്ക, റേച്ചൽ,എന്നിവർ മക്കൾ.
അദ്ദേഹത്തിന്റെ ബിൽഡ് ഇറ്റ് നൗ: സോഷ്യലിസം ഫോർ ദി ട്വന്റി ഫസ്‌റ്റ് സെഞ്ച്വറി എന്ന കൃതിയുടെ മലയാള പരിഭാഷ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ൽ കോസ്‌റ്റ് ഫോർഡിന്റെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തി ലെബോവിത്സും മാർത്തയും സംവാദ പരിപാടികളിൽ പങ്കെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..