കെയ്റോ
മധ്യധരണ്യാഴിയില്‍ ആഫ്രിക്കന്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 57 പേര്‍ മരിച്ചു. ലിബിയന്‍ തീരത്ത് ബോട്ട് അപകടത്തില്‍പ്പെട്ട വിവരം യുഎന്‍ അഭയാര്‍ഥീ വിഭാഗമാണ് പുറത്തുവിട്ടത്.
ലിബിയയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഖുംസില്‍നിന്ന് ഞായറാഴ്ച പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ വക്താവ് സഫാ മെഹ്ലി പറഞ്ഞു. നൈജീരിയ, ഘാന, ഗംബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള എഴുപത്തഞ്ചോളം അഭയാര്‍ഥികള്‍ ബോട്ടിലുണ്ടായിരുന്നു. മരിച്ചവരില്‍ 20 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പതിനെട്ടുപേരെ മത്സ്യത്തൊഴിലാളികളും ലിബിയന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രാമധ്യേ നിന്നുപോയ ബോട്ട് മോശം കാലാവസ്ഥയില്‍ മറിയുകയായിരുന്നു. ഒരാഴ്ചയ്‌ക്കിടെ ലിബിയന്‍ തീരത്തുണ്ടായ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ അപകടത്തില്‍ 20 അഭയാര്‍ഥികള്‍ മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..