വാഷിങ്‌ടൺ
കസാഖ്‌സ്ഥാനെ നാറ്റോയുടെ കുടക്കീഴിലാക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കമാണ് റഷ്യൻ ഇടപെടലിൽ പരാജയപ്പെട്ടതെന്ന് അമേരിക്കൻ മാധ്യമം. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടൊകയേവ് റഷ്യ നേതൃത്വം നൽകുന്ന കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷ (സിഎസ്‌ടിഒ)നോട് സഹായം അഭ്യർഥിച്ചതാണ് ഈ ശ്രമങ്ങൾക്ക് തിരിച്ചടിയായതെന്നും ചൂണ്ടിക്കാട്ടി.
1994 മുതൽ നാറ്റോ പാർട്‌ണർഷിപ് ഫോർ പീസിൽ അംഗമായിരുന്നു കസാഖ്‌സ്ഥാൻ. നാറ്റോ സേനയുടെ ഭാഗമായി അഫ്‌ഗാനിലേക്ക് സൈന്യത്തെ അയച്ച ഏക മധ്യേഷ്യൻ രാജ്യമാണ് കസാഖ്‌സ്ഥാൻ. ഉക്രയ്‌നും ജോർജിയക്കുമൊപ്പം രാജ്യത്തെയും കസാഖ്‌സ്ഥാന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളാണ് സിഎസ്‌ടിഒയുടെ കടന്നുവരവോടെ വിഫലമായത്. രാജ്യം വിദേശസഹായം സ്വീകരിച്ചതെന്തിനെന്ന അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം ഇതിന്റെ നിരാശയാണ് വെളിവാക്കുന്നതെന്നും ഓൺലൈൻ മാധ്യമം ‘ഇന്ത്യൻ പഞ്ച്‌ലൈൻ’ ചൂണ്ടിക്കാട്ടി. അതേസമയം, വിദേശ സഹായത്തോടെയുള്ള തീവ്രവാദികളാണ് കസാഖ്‌സ്ഥാനിൽ സംഘർഷമുണ്ടാക്കിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. കലാപശ്രമം പരാജയപ്പെടുത്താനായെന്നും അദ്ദേഹം സിഎസ്‌ടിഒ വെർച്വൽ ഉച്ചകോടിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..