അല്‍മാറ്റി
കസാഖ്സ്ഥാനില്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ വന്‍സൈനികനീക്കം. ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു.പ്രതിഷേധക്കാര്‍ സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചുകയറിയതോടെ വെടിയുതിർക്കേണ്ടിവന്നുവെന്നാണ് വിശദീകരണം. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍പിജിയുടെ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതിനെതിരെ ഞായറാഴ്ച രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആരംഭിച്ച പ്രതിഷേധം അൽമാറ്റിയിലേക്കും തലസ്ഥാനമായ നൂർ-സുൽത്താനിലേക്കും വ്യാപിക്കുകയായിരുന്നു. തെരുവുപ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവച്ചു.
വ്യാഴം രാത്രിയാണ് രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാറ്റിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണം തുടങ്ങിയത്. പ്രസിഡന്റിന്റെ വസതിയിലേക്കും മേയറുടെ ഓഫീസിലേക്കും ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ രണ്ടു കെട്ടിടത്തിനും തീയിട്ടു. 12 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. അൽമാറ്റിയിലും നൂർ-സുൽത്താനിലും പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ രാജ്യമെമ്പാടും രണ്ടാഴ്ചത്തേക്ക് വ്യാപിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..