ന്യൂയോർക്ക്> അഫ്‌ഗാനിൽ താലിബാൻ വധിച്ച ന്യൂസ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് 2022ലെ പുലിറ്റ്‌സർ പുരസ്‌കാരം. ‘ഇന്ത്യയിലെ കോവിഡ് മരണങ്ങൾ’ എന്ന തലക്കെട്ടിലുള്ള ചിത്രങ്ങൾക്കാണ് പുരസ്കാരം. അദ്‌നാൻ അബിദി, സന ഇർഷാദ് മറ്റൂ, അമിത് ഡേവ് എന്നിവരാണ് സിദ്ദിഖിക്കൊപ്പം ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ പുരസ്കാരം നേടിയത്. എല്ലാവരും രാജ്യാന്തരവാർത്ത ഏജൻസിയായ റോയിട്ടേഴ്‌സിലെ ഫോട്ടോഗ്രഫർമാരാണ്.
ഡാനിഷ് സിദ്ദിഖിയെ തേടി ആദ്യ പുലിസ്റ്റർ എത്തിയത് 2008ലാണ്. അഫ്‌ഗാൻ യുദ്ധഭൂമിയിൽവച്ച് 2021 ജൂലൈയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ജേണലിസം വിഭാഗത്തിൽ വാഷിങ്‌ടൺ പോസ്റ്റിനും പുരസ്കാരമുണ്ട്. ഉക്രയ്‌നിലെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരാമർശം ലഭിച്ചു. അമേരിക്കൻ എഴുത്തുകാരൻ ജോഷ്വ കൊഹെന്റെ ‘ദി നേതന്യാഹുസി’ന് കഥാ വിഭാഗത്തിൽ സമ്മാനം. ചരിത്രവിഭാഗത്തിൽ നിക്കോൾ യൂസ്‌റ്റേസിന്റെ കവേഡ് വിത്ത് നൈറ്റ്, അഡ ഫെററിന്റെ ക്യൂബ: ആൻ അമേരിക്കൻ ഹിസ്‌റ്ററി എന്നീ പുസ്തകങ്ങൾക്കും ജീവചരിത്രത്തിൽ ചിത്രകാരൻ വിൻഫ്രെഡ് റെംബെർട്ടിന്റെ ‘ചേസിങ് മി ടു മൈ ഗ്രേവ്, ആൻ ആർട്ടിസ്‌റ്റ്‌സ് മെമൊയ്‌റി’നുമാണ് പുരസ്കാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..