വാഷിങ്‌ടൻ> ബ്രിട്ടനുമായുള്ള സവിശേഷ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സ്ഥാനാരോഹണത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി ആദ്യമായി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പൊതു വിദേശനയം രൂപപ്പെടുത്തുന്നതും ചർച്ചാ വിഷയമായി.
കാലാവസ്ഥാ വ്യതിയാനവും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കണമെന്നും ബൈഡൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരക്കരാറിൽ ഏർപ്പെടണമെന്ന നിർദേശം ബോറിസ് ജോൺസൻ മുന്നോട്ടുവച്ചു. ബ്രെക്സിറ്റിനുശേഷം ബ്രിട്ടന് സ്വതന്ത്രമായി ദേശീയ വ്യാപാര നയം രൂപപ്പെടുത്താനാകും. എന്നാൽ, ഉടൻ സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഒപ്പിടില്ലെന്ന് ബൈഡൻ മുമ്പേ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധത്തിലാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാകി പറഞ്ഞു. എന്നാൽ, നാറ്റോ അംഗരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കും.
സ്ഥാനമേറ്റശേഷം ബൈഡൻ ഇതുവരെ മൂന്ന് രാഷ്ട്രത്തലവന്മാരുമായാണ് ചർച്ച നടത്തിയത്.
കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായായിരുന്നു ആദ്യ സംഭാഷണം. വെള്ളിയാഴ്ച മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപസ് ഓബ്രഡോറുമായും ടെലഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള അനധികൃത കുടിയേറ്റം തടയാൻ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. ഗ്വാട്ടിമാല, ഹോണ്ടൂറാസ്, എൽ സാൽവഡോർ പ്രദേശങ്ങളിൽ വികസനപ്രവർത്തനം വ്യാപിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..