ലാഹോർ > പാക് മുൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുത നൽകി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതെന്ന് കോടതി അറിയിച്ചു. ഇമ്രാന്റെ അറസ്റ്റിൽ പിടിഐ നൽകിയ പരാതിയിൽ കോടതി വിധി പറയും. ഹൈക്കോടതി നിലുാടിനെ തുടർന്ന് ഇമ്രാന്റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി അറിയിച്ചു.
ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്‌താനിൽ സംഘർഷം രൂക്ഷമായി. ഇമ്രാൻ ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ഇടങ്ങളിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ഇമ്രാൻ ഖാന്റെ അനുയായികൾ ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്‌തു. പ്രതിഷേധം രൂക്ഷമായതോടെ പാകിസ്‌താനിൽ ഇന്റർനെറ്റ് ബന്ധം അധികൃതർ വിച്ഛേദിച്ചു. ലാഹോറിൽ പ്രക്ഷോഭകർ ആർമി ജനറലിന്റെ വീടിന് തീയിട്ടു. ഐ എസ് ഐയുടെ ആസ്ഥാനത്തിനു നേരെയും പ്രതിഷേധം നടന്നു. പ്രതിഷേധിച്ച സമരക്കാർക്കുനേരെ സൈന്യം വെടിയുതിർത്തു. കടകൾ അടപ്പിച്ചും കെട്ടിടങ്ങൾ തകർത്തും സംഘർഷം സൃഷ്‌ടിക്കുകയാണ് പ്രക്ഷോഭകാരികൾ. ഇവർ റാവൽ പിണ്ടിയിലെ സൈനിക ആസ്ഥാനം വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സിന്ധ് പ്രവിശ്യയിലുള്ള പിടിഐ നേതാവിനെ സൈന്യം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഘർഷത്തെതുടർന്ന് ഇസ്ലാമാബാദിലും പഞ്ചാബ് പ്രവിശ്യകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫൈസലാബാദിൽ ആഭ്യന്തര മന്ത്രി റാണാ സനവുള്ളയുടെ വീടും പ്രക്ഷോഭകാരികൾ ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇമ്രാലെ പുറത്തുവിടുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് പാർടി ട്വിറ്ററിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..