ന്യൂയോർക്ക്
അവതാരക ഹിജാബ് ധരിക്കാതെ വന്നതിൽ പ്രതിഷേധിച്ച് മുൻകൂട്ടി നിശ്ചയിച്ച അഭിമുഖം ബഹിഷ്കരിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സിഎൻഎന്നിന്റ മുഖ്യ അന്തർദേശീയ അവതാരക ക്രിസ്‌റ്റ്യാൻ അമൻപോറുമായുള്ള അഭിമുഖത്തിൽനിന്നാണ് റെയ്‌സി പിൻവാങ്ങിയത്.
യുഎൻ പൊതുസഭാ യോഗത്തിന് ന്യൂയോർക്കിൽ എത്തിയ റെയ്‌സിയുമായി ബുധനാഴ്ചയാണ് അഭിമുഖം നിശ്ചയിച്ചത്. എന്നാൽ, അവതാരക തല മറച്ച് വരണമെന്ന് കടുത്ത യാഥാസ്ഥിതികവാദിയായ റെയ്‌സി ആവശ്യപ്പെടുകയായിരുന്നു. അവര്‍ വിസമ്മതിച്ചതോടെ അഭിമുഖത്തിൽനിന്ന് പിൻമാറുകയും ചെയ്തു.
ഇറാനിൽ പ്രതിഷേധം പടരുന്നു
പൊലീസിന്റെ അടിച്ചമർത്തൽ നടപടികൾക്കിടയിലും മഹ്‌സ അമിനിയുടെ കസ്‌റ്റഡി മരണത്തിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങൾ ഇറാനിൽ പടരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാൻ പൊലീസ് അറസ്‌റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി കസ്‌റ്റഡിയിലിരിക്കെ മരിച്ചതോടെയാണ് രാജ്യം പ്രക്ഷോഭക്കളമായത്. 26 പ്രക്ഷോഭകർ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 31 പേർ മരിച്ചതായി വ്യാഴാഴ്ച റിപ്പോർട്ട് ഉണ്ടായിരുന്നു.
തെഹ്‌റാനിൽ പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. പൊലീസ് സ്‌റ്റേഷനുകൾ കത്തിച്ചതായും പൊലീസ് വെടിവച്ചതായും റിപ്പോർട്ടുണ്ട്.
പാചകവാതക വിലക്കയറ്റത്തിനെതിരെ 2019 നവംബറിൽ നടന്ന വൻ പ്രതിഷേധത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..