ബെര്‍ലിന്‍ > പതിനാറു വർഷത്തെ ആംഗല മെർക്കൽ യുഗം അവസാനിപ്പിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാർടിയുടെ ഒലാഫ് ഷോള്‍സ് അധികാരമേല്‍ക്കുമ്പോഴും ജര്‍മനിയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന. ഫ്രാന്‍സിന്റെ തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഉള്‍പ്പെടെ, വിദേശ നയങ്ങളില്‍ ഒലാഫിന്റെ നിലപാട് വിരല്‍ചൂണ്ടുന്നത് വലതുപക്ഷപാതയിലൂടെ തന്നെ ജര്‍മനി മുന്നോട്ട് പോകുമെന്ന്.
ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റെശേഷമുള്ള ഒലാഫിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഫ്രാന്‍സിലേക്കായിരുന്നു. കുടിയേറ്റ പ്രശ്നങ്ങള്‍ യൂറോപ്പിനെ ആഗോളതലത്തില്‍ വിവാദത്തിലാക്കുന്ന ഘട്ടത്തിലാണ് തീവ്ര കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മുഖമുദ്രയാക്കിയ മാക്രോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാർടിയുടെ ലേബലില്‍ വിജയിച്ചു വന്ന ഒലാഫിന്റെ പ്രഖ്യാപനം. യാതൊരുഅഭിപ്രായ വ്യത്യാസവും നിലനില്‍ക്കുന്നില്ലെന്നും ഫ്രാങ്കോ-ജർമൻ അച്ചുതണ്ട് ശക്തമായി നിലനിർത്തുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. 1949നുശേഷമുള്ള ജര്‍മ്മനിയുടെ ഒൻപതാമത്തെ ചാൻസലറാണ് ഒലാഫ് ഷോൾസ്.
നവ ഉദാരവാദികളായ ഫ്രീ ഡെമോക്രാറ്റിക് പാർടിയുമായും പരിസ്ഥിതിവാദികളായ ഗ്രീൻ പാർടിയുമായും സംഖ്യം രൂപീകരിച്ചാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാർടി അധികാരത്തിലെത്തിയത്. മെർക്കൽ മന്ത്രിസഭയിൽ വൈസ് ചാൻസലറും ധനമന്ത്രിയും ആയിരുന്നു ഷോൾസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..