05 May Sunday

ഗാസയിൽ പരിക്കേറ്റവരിൽ പകുതിയും സ്‌ത്രീകളും 
കുട്ടികളും: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

ഗാസ > ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ  പരിക്കേറ്റ 11,000 പേരിൽ പകുതിയും സ്‌ത്രീകളും കുട്ടികളുമെന്ന്‌ ലോകാരോഗ്യ സംഘടന. ആരോഗ്യകേന്ദ്രങ്ങൾക്കുനേരെ 115 ആക്രമണങ്ങൾ ഉണ്ടായി. സഹായവും മെഡിക്കൽ സാമഗ്രികളും എത്തിക്കുന്നതിന് ഗാസയിലേക്ക് അടിയന്തര പ്രവേശനം ആവശ്യമാണ്–- ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജണൽ എമർജൻസി ഡയറക്ടർ ഡോ. റിച്ചാർഡ് ബ്രണ്ണൻ പറഞ്ഞു.

ഇസ്രയേൽ അന്താരാഷ്‌ട്രനിയമം ലംഘിച്ചു: യുഎൻ

ഐക്യരാഷ്‌ട്ര കേന്ദ്രം > ഗാസ ഉപരോധവും ഒഴിപ്പിക്കലും അന്താരാഷ്‌ട്ര നിയമത്തിന്റെ ലംഘനമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. ഒഴിപ്പിക്കപ്പെട്ടവർക്ക് ശരിയായ താമസസൗകര്യം ഉൾപ്പെടെ ഉറപ്പാക്കാൻ ഇസ്രയേൽ ഇതുവരെ ഒരു ശ്രമവും നടത്തിയില്ലെന്ന് യു എൻ മനുഷ്യാവകാശ ഓഫീസ്‌ വക്താവ് രവിന ഷംദസാനി ജനീവയിൽ പറഞ്ഞു. ഗാസയിലെ ഉപരോധവും ഒഴിപ്പിക്കലും താൽക്കാലിക മാറ്റിപ്പാർപ്പിക്കലായി കണക്കാക്കില്ല. അന്താരാഷ്ട്രനിയമം ലംഘിച്ച്‌ ജനങ്ങളെ നിർബന്ധിതമായി കൈമാറ്റം ചെയ്യുമെന്ന് ആശങ്കയുണ്ട്. ഇസ്രയേൽ പറഞ്ഞതനുസരിച്ചവർ ഇപ്പോൾ തെക്കൻ ഗാസയിൽ കുടുങ്ങിക്കിടക്കുകയാണ്–-- അവർ പറഞ്ഞു. ജനങ്ങളുടെ നിർബന്ധിത കുടിയൊഴിപ്പിക്കൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും അവർ പറഞ്ഞു.

ലബനൻ–-ഇസ്രയേൽ 
അതിർത്തിയിൽ ഏറ്റുമുട്ടൽ

ബെയ്‌റൂട്ട്‌ > ലബനൻ–- ഇസ്രയേൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. ലബനനിൽനിന്ന് തൊടുത്ത  മിസൈൽ ചൊവ്വ രാവിലെ വടക്കൻ ഇസ്രയേലിലെ മെതുല പട്ടണത്തിൽ പതിച്ച്‌ മൂന്ന് പേർക്ക് പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ലെബനൻ അതിർത്തിക്ക് സമീപമുള്ള 24 ഗ്രാമങ്ങളിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ജനങ്ങളോട് നിർദേശിച്ചു. തെക്കൻ ലബനനിലെ നിരവധി പ്രദേശങ്ങളിലേക്ക്‌ ഇസ്രയേൽ പീരങ്കിയും വൈറ്റ്‌ ഫോസ്ഫറസും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതായും റിപ്പോർട്ട്‌. അതിർത്തി മതിലിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ ശ്രമിച്ച നാല് തീവ്രവാദികളെ വധിച്ചതായി ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top