പാരീസ്> പാർലമെന്റിൽ കേവലഭൂരിപക്ഷം നഷ്ടമായത് സൃഷ്ടിച്ച ഭരണപ്രതിസന്ധിക്ക് പരിഹാരം കാണാൻ വിവിധ രാഷ്ട്രീയ പാർടികളുമായി ചർച്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കീഴ്‌വഴക്കം അനുസരിച്ച് നിലവിലെ പ്രധാനമന്ത്രി എലിസബത്ത് ബോൺ ഔദ്യോഗികമായി രാജി നൽകി. എന്നാൽ, ഇത് നിരാകരിച്ച മാക്രോൺ, പ്രതിസന്ധിക്ക് പരിഹാരം കാണുംവരെ തുടരാൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മാക്രോണിന്റെ മധ്യ മുന്നണി എൻസെംബിളിന് 245 സീറ്റ് മാത്രമാണ് ലഭിച്ചത്. 577 അംഗ നാഷണൽ അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ 44 സീറ്റ് കുറവ്. നാല് ഇടതുപക്ഷ പാർടിയുടെ സഖ്യമായ ന്യൂപ്സ് 131 സീറ്റും തീവ്രവലതു പാർടി നാഷണൽ റാലി 89 സീറ്റും നേടി. ജൂലൈ അഞ്ചിന് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ഇടതുപക്ഷ സഖ്യ നേതാവ് ഴാൺ ലൂക് മെലൻഷോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പ്രതിസന്ധി പരിഹരിക്കാൻ മാക്രോൺ തിരക്കിട്ട നീക്കം തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..