വത്തിക്കാൻ സിറ്റി
ഉടൻ രാജിവയ്ക്കുമെന്ന അഭ്യൂഹം തള്ളി ഫ്രാൻസിസ് മാർപാപ്പ. അടുത്തമാസം ക്യാനഡയിലേക്ക് പോകുമെന്നും അതിനുശേഷം റഷ്യയും ഉക്രയ്‌നും സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായും മാർപാപ്പ അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിറ്റേഴ്‌സിനോട് പറഞ്ഞു. അർബുദ ബാധിതനാണെന്ന വാർത്തകളും നിരസിച്ച മാർപാപ്പ, കാൽമുട്ടിൽ ചെറിയ പൊട്ടൽ ഉണ്ടായതിനാലാണ് ചില കർത്തവ്യങ്ങൾ പഴയതുപോലെ ചെയ്യാനാകാത്തതെന്നും വ്യക്തമാക്കി.
ആഗസ്തിൽ മാർപാപ്പ ഓസ്‌ട്രേലിയൻ നഗരം ലാക്വില സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജിവയ്ക്കുന്നതായ അഭ്യൂഹങ്ങൾ പടർന്നത്. 1294ൽ രാജിവച്ച സെലസ്റ്റീൻ അഞ്ചാമൻ മാർപാപ്പയുടെ ശവകുടീരം അവിടെയാണുള്ളത്. 2013ൽ രാജിവച്ച ബെനഡിക്ട് പതിനാറാമാൻ മാർപാപ്പയും അതിന് നാലുവർഷംമുമ്പ് ലാക്വില സന്ദർശിച്ചിരുന്നു.
സന്ദർശനം യാദൃച്ഛികമാണെന്നും തൽക്കാലം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാർപാപ്പ വ്യക്തമാക്കി. എന്നാൽ, മതപരമായ ദൈനംദിന കടമകൾ നിർവഹിക്കാൻ ആകാത്തവിധം ആരോഗ്യം മോശമായാൽ രാജിവയ്ക്കുമെന്ന മുൻ നിലപാട് 90 മിനിറ്റ് നീണ്ടുനിന്ന അഭിമുഖത്തിലും അദ്ദേഹം ആവർത്തിച്ചു. ഡി ആർ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം മുട്ടുചികിത്സയുടെ ഭാഗമായി മാർപാപ്പയ്ക്ക് റദ്ദാക്കേണ്ടിവന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..