20 April Saturday

ദുബായ് എക്‌സ്‌പോ: മികച്ച പവലിയന്‍ സൗദി; അടുത്ത വിശ്വമേള ജപ്പാനില്‍

അനസ് യാസിന്‍Updated: Saturday Apr 2, 2022

ദുബായ്‌ എക്‌സ്‌പോ. photo : twitter

മനാമ> ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വിസ്തൃതിയുള്ള മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദിക്ക്. സ്വിറ്റ്‌സര്‍ലണ്ട് രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി. എക്‌സ്‌പോ പതാക യുഎഇ സഹിഷ്ണുത മന്ത്രിയും എക്‌സ്‌പോ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാന്‍ മുബാറാക് അല്‍ നഹ്യാന്‍ അടുത്ത വിശ്വമേളയുടെ ആതിഥേയരായ ജപ്പാന്‍ അധികൃതര്‍ക്ക് കൈമാറി.

വിനോദ, വിസ്മയ, സാങ്കേതിക, വൈവിധ്യങ്ങളുടെ ആഘോഷമായി ആറു മാസം നീണ്ട ദുബായ് എക്‌സ്‌പോ 2020 ന് വ്യാഴാഴ്ച രാത്രിയാണ് തിരശ്ശീല വീണത്. മഹാമേളയുടെ സമാപന ചടങ്ങ് വീക്ഷിക്കാന്‍ ആയിരകണക്കിന് പേരാണ് ദുബായ് എക്‌സിബിഷന്‍ സെന്ററിലെ അല്‍ വാസല്‍ പ്ലാസയില്‍ എത്തിയത്. വൈകീട്ടോടെ സന്ദര്‍ശകരാല്‍ നഗരി നിറഞ്ഞു. മെട്രോയിലും എക്‌സ്പാ റൈഡര്‍ ബസുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. മേള നഗരിയെയും ആകാശത്തേയും വര്‍ണശബളമാക്കിയ പരിപാടികള്‍ക്കാണ് ദുബായ് സാക്ഷ്യംവഹിച്ചത്. രാജ്യാന്തര പ്രശസ്തരായ ഗായകരും വാദ്യസംഗീത വിദഗ്ധരും നര്‍ത്തകരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമാപന ചടങ്ങ് സമ്പന്നമായി.

അറബ് ലോകത്തെ ആദ്യ എക്‌സ്‌പോക്ക് സെപ്തംബര്‍ 30നാണ് അല്‍ വാസല്‍ പ്ലാസയില്‍ തിരശ്ശീല ഉയര്‍ന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നീണ്ട വിശ്വമേളയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുത്തു. 2020ല്‍ നടക്കേണ്ടിയിരുന്ന എക്‌സ്‌പോ കോവിഡ് പശ്ചാത്തലത്തില്‍ 2021ലേക്ക് മാറ്റുകയായിരുന്നു. ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടര്‍ എക്‌സ്‌പോ വേദിയില്‍ സസ്‌റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പര്‍ച്യൂണിറ്റി എന്നിങ്ങനെ മൂന്നു മുഖ്യ മേഖലകളിലായാണ് എക്‌സപോ നടന്നത്. ഓരോ രാജ്യത്തിന്റെയും പൈതൃകം, രുചി വൈവിധ്യങ്ങള്‍, ഉല്ലാസം, ഷോപ്പിങ്, ലോക വിസ്മയങ്ങള്‍ തുടങ്ങിയവ ആഘോഷ അരങ്ങുകളൊരുക്കി. എക്‌സ്‌പോ 2020ലെ ഇന്ത്യന്‍ പവലിയനില്‍ കേരള പവിലിയന്‍ ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ കേരളാവാരത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top