ലണ്ടൻ
കോവിഡ് ഭേദമായവരെ വീണ്ടും വൈറസ് ബാധിതരാക്കി ബ്രിട്ടനിൽ പുതിയ പഠനം. കോവിഡിനെതിരെ മനുഷ്യശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെടുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. കൂടുതൽ കൃത്യതയുടെ പരിശോധനാ മാർഗങ്ങൾ രൂപപ്പെടുത്താനും പഠനം സഹായിക്കുമെന്നാണ് ഓക്സ്‌ഫഡ് സർവകലാശാലയുടെ കണക്കുകൂട്ടൽ.
18നും 30നും ഇടയിൽ പ്രായമുള്ള പൂർണ ആരോഗ്യമുള്ളവരെയാണ് പഠനത്തിന്റെ ഭാഗമാക്കുന്നത്. പരീക്ഷണാർഥം നിയന്ത്രിത വൈറസ് സമ്പർക്കമുണ്ടായി 17 ദിവസം ആശുപത്രയിൽ നിരീക്ഷണത്തിൽ കഴിയണം. 5000 പൗണ്ട് (ഏകദേശം 5.22 ലക്ഷം രൂപ) നൽകും. വ്യത്യസ്ത തരക്കാരിൽ രണ്ടുഘട്ടമായാണ് പഠനം. എട്ട് തുടർ പരിശോധനയടക്കം ഒരു വർഷമാണ് പഠന കാലയളവ്. ആദ്യഘട്ടം ഈ മാസം ആരംഭിക്കും.
വ്യത്യസ്ത അളവിലുള്ള വൈറസ് ബാധ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് നിരീക്ഷിക്കുന്നത്. കൂടുതൽ ഫലപ്രദമായ മരുന്നും ചികിത്സാ രീതികളും കണ്ടെത്തുന്നതിനൊപ്പം, കോവിഡ് വന്നുപോയവരിൽ എത്രകാലം പ്രതിരോധശേഷി നിലനിൽക്കുന്നു എന്നതിനും വ്യക്തമായ ഉത്തരം ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..