മോസ്കോ
റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വർധിക്കുന്നു. 24 മണിക്കൂറിനിടെ 32,196 പേർക്ക് രോഗം സ്ഥിരീകരിച്ചു. 999 പേർ മരിച്ചു. ഇത് ഇവിടത്തെ റെക്കൊഡാണ്. കുറച്ച് ദിവസമായി മരണസംഖ്യ ആയിരത്തിനടുത്താണ്. മന്ദഗതിയിലുള്ള വാക്സിനേഷൻ പ്രവര്‍ത്തനങ്ങളും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ഭയത്താല്‍ നിയന്ത്രണങ്ങൾ കർശനമാക്കാത്തതുമാണ് മരണ നിരക്ക് കൂടാൻ കാരണമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക തലത്തിലാണ് റഷ്യയില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. കൂട്ടം കൂടുന്നതിനും ഹോട്ടലുകളും തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നതിനും വിവിധയിടങ്ങളില്‍ നിയന്ത്രണം ഉണ്ടെങ്കിലും മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും ഉള്‍പ്പെടെ പല നഗരങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്. രാജ്യത്ത് 29 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
ആകെ മരണം 2.21 ലക്ഷം കടന്ന റഷ്യ മരണസംഖ്യയിൽ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഇപ്പോഴും പ്രതിദിനം 1800ഓളം മരണമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..