റിയാദ് > കോവിഡ് 19 ബാധിച്ചു സൗദിയിൽ രണ്ടുപേർകൂടി മരിച്ചു . മരിച്ച രണ്ട് പേരും മദീനയിൽ താമസിക്കുന്ന വിദേശികളാണ്. ഇതോടെ ആകെ മരണം 10 ആയി. 110 പേർക്ക്പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ ആകെ രോഗികൾ 1563 ആയി. ഇതിനകം 165 പേർ കൊറേണ രോഗ വിമുക്തരായി.
ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണമോ മറ്റ് അടിയന്തിര സാഹചര്യമോ ഉണ്ടെങ്കിൽ സ്വദേശികൾക്കും വിദേശികൾക്കും പുറത്ത് പോകാൻ അനുവാദമുണ്ടെന്ന് പൊതു സുരക്ഷ വിഭാഗം അറിയിച്ചു. എന്നാൽ പുറത്ത് ഇറങ്ങുന്നതിന് മുമ്പായി 999 അല്ലെങ്കിൽ 991 എന്നീ നമ്പറുകളിൽ വിളിച്ച് അനുവാദം കരസ്ഥമാക്കണം.
ആഭ്യന്തര വിമാന സർവ്വീസ് നിർത്തിവെച്ചതിന്ശേഷം ആദ്യ വിമാനം ജിദ്ദയിൽനിന്നും റിയാദിലെത്തി. കോവിഡ് സംശയത്തെ തുടർന്ന് ജിദ്ദയിൽ കോറന്റെൻ കഴിയുകയായിരുന്ന റിയാദ് നിവാസികളാണ് നെഗറ്റീഫ് ഫലം ലഭിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷന്റെ സഹകരണത്തോടെ പ്രത്യേക വിമാനത്തിൽ റിയാദിൽ എത്തിയത്.
രാജ്യത്ത് നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കുള്‍പ്പെടെ കൊവിഡ്19 ചികിത്സ ലഭ്യമാക്കണമെന്നാണ് ഉത്തരവ്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീയാണ് ഇക്കാര്യം അറിയിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞവർ അടക്കമുള്ളവർക്കും ചികിത്സ നിക്ഷേധിക്കരുത് . സര്‍ക്കാര്‍ ആശുപത്രികളിലും സർക്കാർ ഡിസ്പന്‍സറികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കണമെന്നാണ് ഉത്തരവ്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മക്കയിലെ പലയിടങ്ങളിലും ഇന്നലെ മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവും വരെ 24 മണിക്കൂര്‍ നേരത്തേക്കു കര്‍ഫ്യൂ പ്രഖ്യാപിച്ചു. മക്കയിലെ അജ് യാദ്, അല്‍മസാഫി, അല്‍മിസ്ഖല, അല്‍ഹജൂന്‍, അല്‍നകാസ, ഹൂഷ് ബക്കര്‍, തുടങ്ങിയ സ്ട്ട്രീറ്റുകിലാണ് 24 മണിക്കൂറും കര്‍ഫ്യൂ നടപ്പാക്കിയത്. ചികിത്സ, ഭക്ഷ്യ വസ്തുക്കള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാതെ ഈ പറയപ്പെട്ട സഥലങ്ങളില്‍ താമസിക്കുന്നവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ചികിത്സിക്കുന്നതിനു ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും അപ്രൂവലിന് വേണ്ടി കാത്തിരിക്കേണ്ടതില്ലന്ന് സൗദി ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇന്നു സര്‍ക്കുലര്‍ അയച്ചതായി കൗണ്‍സില്‍ വ്യക്തമാക്കി. ചികിത്സ ആംരഭിച്ച ശേഷം അനുമതിക്കായി അപേക്ഷിച്ചാൽ മതി .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..