മനാമ> ഖത്തറില്‍ കൊറോണവൈറസ് രോഗ നിര്‍ണയത്തിനായി പിസിആര്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി. സാമ്പിള്‍ ശേഖരിച്ചശേഷം രോഗ നിര്‍ണയത്തിനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലബോറട്ടറികള്‍ക്ക് അയക്കണമെന്നും പൊതു ജനാരോഗ്യ മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, അഡ്മിറ്റാകുന്നവര്‍, വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ പിസിആര്‍ പരിശോധന നടത്താം. യാത്രക്ക് മുന്നോടിയായുള്ള കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായുള്ള പരിശോധനക്കും മറ്റ് മേഖലകളിലെ ജീവനക്കാരുടെ ആനുകാലിക പരിശോധനക്കും അനുമതിയുണ്ട്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റ കോവിഡ് പരിശോധനക്കുള്ള യഥാര്‍ഥ തുകയേക്കാള്‍ 50 റിയാല്‍ അധികം മാത്രം ഈ സേവനത്തിന് ഈടാക്കാനും മന്ത്രാലയം അനുമതി നല്‍കി.കൊറോണവൈറസ് സംശയമുള്ളവരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പ്രത്യേക മുറികള്‍ ഒരുക്കണം. എല്ലാവിധ പ്രതിരോധനടപകികളും സ്വീകരിച്ചാവണം സാമ്പിളുകള്‍ ശേഖരിക്കേണ്ടതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. രോഗലക്ഷണ വിവരം, രോഗികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മുന്‍കാല വിവരങ്ങള്‍ തുടങ്ങിയവ സ്വകാര്യ ആശുപത്രികള്‍ സൂക്ഷിക്കണം.
പരിശോധനക്കായി സ്വകാര്യ ആശുപത്രികള്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണം.ബഹറൈനില്‍ കഴിഞ്ഞ മാസം മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പിസിആര്‍ ടെസ്റ്റിന് അനുമതിയുണ്ട്. ഒരു ദിവസം മുപ്പത് സാമ്പിള്‍ ശേഖരിക്കാം. ഇവ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സല്‍മാനിയ ലാബിലാണ് രോഗ നിര്‍ണയം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..