ലിമ> ഭരണഘടനാ ഭേദഗതി ബിൽ പെറു കോൺഗ്രസ് തള്ളി. പ്രസിഡന്റിന്റെയും പാർലമെന്റിന്റെയും ഭരണകാലയളവ് കുറയ്‌ക്കാനും പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താനും ലക്ഷ്യമിട്ടുള്ള ബില്ലാണ് തള്ളിയത്. 49 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 33 പേർ എതിർത്തു. 25 പേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ബിൽ രണ്ടാമതൊരു ഹിതപരിശോധനയിലേക്ക് വിടാൻ 66 വോട്ടും കോൺഗ്രസിൽ രണ്ടാമതൊരു വോട്ടെടുപ്പിന് 87 വോട്ടും വേണം. ബില്ലിനെ അനുകൂലിച്ച് 49 വോട്ട് മാത്രം ലഭിച്ച സാഹചര്യത്തിലാണ് ബിൽ തള്ളിയതെന്ന് കോൺഗ്രസ് പ്രസിഡന്റ് ജോസ് വില്യംസ് പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയെ അടുത്തിടെ അട്ടിമറിയിലൂടെ പുറത്താക്കിയിരുന്നു. വലതുപക്ഷത്തിന് ഭൂരിപക്ഷമുള്ള പെറു കോൺഗ്രസാണ് വോട്ടിനിട്ട് പ്രസിഡന്റിനെ ഇംപീച്ച് ചെയ്‌തത്.
പെദ്രോ കാസ്തിയ്യോയ്ക്ക് കോടതി 18 മാസം കരുതൽ തടങ്കൽ വിധിച്ചിരിക്കുകയാണ്. കാസ്‌തിയ്യോയെ വിട്ടയക്കുക, പാർലമെന്റ് പിരിച്ചുവിടുക, തെരഞ്ഞെടുപ്പ് നേരത്തേ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെറുവിൽ ജനകീയ പ്രക്ഷോഭം ശക്തമാവുകയാണ്. പൊലീസ് മർദനത്തിൽ ഇരുപതോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..