ബീജിങ്> അമേരിക്ക കാലങ്ങളായി ചെയ്തുവരുന്ന തെറ്റുകൾ തിരുത്തണമെന്നും ഇരുരാജ്യവും തമ്മിൽ സംഘർഷരഹിതമായ ബന്ധം ഉറപ്പാക്കാൻ സഹകരിക്കണമെന്നും ചൈന. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിൽ ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞൻ യാങ് സിയെചിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അമേരിക്കയുടെ കാര്യത്തിൽ ചൈനയ്‌ക്ക് സ്ഥിരതയാർന്ന നയമാണ് ഉള്ളതെന്ന് സിയെചി പറഞ്ഞു. ഇരുരാജ്യത്തിനുമിടയിൽ പരസ്പര ബഹുമാനത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ബന്ധമാണ് അഭികാമ്യം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. ഇരുരാജ്യത്തിന്റെയും രാഷ്ട്രീയ സംവിധാനത്തെയും മുൻഗണനകളെയും പരസ്പരം അംഗീകരിക്കണം. ചൈന സോഷ്യലിസ്‌റ്റ് പാതയിൽ അചഞ്ചലമായി തുടരും. എന്ത് വില കൊടുത്തും പരമാധികാരവും വികസന താൽപ്പര്യങ്ങളും സംരക്ഷിക്കും. ഏഷ്യ പസഫിക് മേഖലയിൽ സമാധാനം പ്രോത്സാഹിപ്പിക്കാൻ അമേരിക്ക പരിശ്രമിക്കണമെന്നും സിയെചി പറഞ്ഞു.
തിബറ്റ്, ഹോങ്കോങ് എന്നിവിടങ്ങളിൽ ഉൾപ്പെടെ നിലനിൽക്കുന്ന മനുഷ്യാവകാശ ലംഘന പരാതികളും ചർച്ച ചെയ്തു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായശേഷം ആദ്യമായാണ് ഇരുരാജ്യത്തിന്റെയും ഉന്നതാധികാരികൾ ചർച്ച നടത്തുന്നത്.
ചൈനയുമായി തന്ത്രപരമായ മത്സരമെന്ന് വൈറ്റ് ഹൗസ്
വാഷിങ്‌ടൺ
ചൈനയും അമേരിക്കയും തമ്മിലുള്ളത് തന്ത്രപരമായ മത്സരമെന്ന് വൈറ്റ് ഹൗസ്. ഇതിൽ സാങ്കേതികവിദ്യക്ക് നിർണായ സ്ഥാനമുണ്ടെന്നും പ്രസ് സെക്രട്ടറി ജെൻ പിസാകി വ്യക്തമാക്കി. രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനാണ് ബൈഡൻ ഭരണത്തിന്റെ ശ്രമം. എന്നാൽ, അമേരിക്കയുടെ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..