ബീജിങ്> പാകിസ്ഥാനിലുള്ള തങ്ങളുടെ പൗരരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചൈന. കറാച്ചി സർവകലാശാലയിൽ മൂന്ന് ചൈനീസ് അധ്യാപകർ ഉൾപ്പെടെ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകണമെന്നും ചൈനീസ് വിദേശ സഹമന്ത്രി വു ജിയാങ്‌ഹോ ആവശ്യപ്പെട്ടു.
ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇസ്ലാമാബാദിലെ ചൈനീസ് എംബസി സന്ദർശിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് ചൈനീസ് പൗരരുടെ മരണത്തിൽ അനുശോചിച്ചു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
കറാച്ചി സർവകലാശാലയിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കൺഫ്യൂഷ്യസ് ഇൻസ്‌റ്റിറ്റ്യൂട്ടിലായിരുന്നു ആക്രമണം. ബിഎൽഎയുടെ ആദ്യ വനിതാ ചാവേറായ ഷരി ബലൂചാണ് (ബ്രംഷ്) ആക്രമണം നടത്തിയതെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. സുവോളജിയിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം എംഫിൽ ചെയ്യുകയായിരുന്നു ഇവർ. രണ്ടു മക്കളുള്ള ഇവരുടെ ഭർത്താവ് ഡോക്‌ടറാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..