20 April Saturday

സാല്‍സ്‌ബര്‍​ഗ് നിയമസഭയില്‍ പ്രാതിനിധ്യവുമായി ഓസ്ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023

കേ മൈക്കല്‍ ഡാങ്കല്‍ Peoples Dispatch

ഓസ്‌ട്രിയ> 1949ന് ശേഷം ആദ്യമായി സാല്‍സ്‌ബര്‍​ഗ് സ്റ്റേറ്റ് അസംബ്ലിയില്‍ പ്രാതിനിധ്യം നേടി ഓസ്‌ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി. ഞായറാഴ്ച നടന്ന 36 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് 4 സീറ്റുകള്‍ നേടി കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഓസ്‌ട്രിയയുടെ നേതൃത്വത്തിലുള്ള സഖ്യം ( KPO) ചരിത്രം സ‍ൃഷ്ടിച്ചത്. ആകെ വോട്ടുകളുടെ 11.7 ശതമാനവും നേടി. 

1949ന് ശേഷം ആദ്യമായാണ് സാല്‍സ്‌ബര്‍​ഗ് അസംബ്ലി (ലാന്‍ടാ​ഗ്) യില്‍ കമ്മ്യൂണിസ്റ്റ് പ്രാതിനിധ്യം ഉണ്ടാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 21.8 ശതമാനം വോട്ടുകള്‍ നേടി  KPO സാല്‍സ്‌ബര്‍​ഗ്‌ നഗരത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയരുകയും ചെയ്‌തു. കേ മൈക്കല്‍ ഡാങ്കല്‍ ആണ്  KPO സഖ്യത്തിന് നേതൃത്വം നല്‍കുന്നത്.

എന്നാല്‍ നിലവിലെ പ്രമുഖ കക്ഷികളായ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റ് - ​ഗ്രീന്‍ ലിബറല്‍ സഖ്യം തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. ഓസ്‌ട്രിയന്‍ പീപ്പിള്‍സ് പാര്‍ടി (OVP)12ഉം ​ഗ്രീന്‍സ്‌  മൂന്നും സീറ്റുകള്‍ നേടി. ന്യൂ ഓസ്‌ട്രിയയ്‌ക്കും ലിബറല്‍ ഫോറത്തിനും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് ഓസ്‌ട്രിയ(SPO) ഏഴും പോപ്പുലിസ്റ്റ് ഫ്രീഡം പാര്‍ടി ഓഫ് ഓസ്‌ട്രിയ(FPO) പത്തും സീറ്റുകള്‍ നേടി. നിലവിലുണ്ടായിരുന്ന സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായതിനാല്‍  ഓസ്‌ട്രിയന്‍ പീപ്പിള്‍സ് പാര്‍ടി ഇവയിലേതെങ്കിലും കക്ഷിയുമായി പുതിയ സഖ്യം രൂപീകരിക്കുമോ എന്ന്‌ രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

70.94 ആണ് പോളിങ് ശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ 5.98 ശതമാനം കൂടുതല്‍. നിലവിലെ ഫെഡറല്‍ ​ഗവണ്‍മെന്റിനെതിരെയുള്ള പൊതുവികാരമാണ് ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കപ്പെട്ടതെന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി വിലയിരുത്തി.

പണപ്പെരുപ്പമടക്കമുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് സാല്‍സ്‌ബര്‍​ഗില്‍ തെരഞ്ഞെടുപ്പ് നടന്നത്. കണക്കുകള്‍ പ്രകാരം 10.43 ആണ് ഓസ്‌ട്രിയയിലെ ശരാശരി പണപ്പെരുപ്പം. ഭവന വാടക പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.4 ആയും ഉയര്‍ന്നിരുന്നു. പ്രതിസന്ധികളെ നേരിടുന്നതിലുള്ള പ്രാദേശിക, ഫെഡറൽ ഗവൺമെന്റുകളുടെ കാര്യക്ഷമതയില്ലായ്‌മയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാരും മറ്റ് തൊഴിലാളിവർഗ വിഭാഗങ്ങളും പ്രചാരണം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.

ഉക്രെയ്‌ന്‍ യുദ്ധവും യൂറോപ്യൻ യൂണിയൻ ( EU) ഏർപ്പെടുത്തിയ  ഉപരോധവും മൂലമുണ്ടായ പ്രതിസന്ധിയും ഓസ്‌ട്രിയയെ കാര്യമായി ബാധിച്ചിരുന്നു. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഉക്രെയ്‌നിന്   സൈനിക സഹായം  ഓസ്‌ട്രിയ നൽകിയിരുന്നില്ല. എന്നാൽ മാനുഷിക പിന്തുണ നൽകുകയും ഉക്രെയ്‌നിലെ സംഘർഷ മേഖലകളിലേക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്‌തിരുന്നു.

ഗ്രാസിന്റെ ആദ്യ വനിതാ മേയറായ കമ്യൂണിസ്‌റ്റ്‌ എല്‍കെ ഖാര്‍ Photo: Facebook

ഗ്രാസിന്റെ ആദ്യ വനിതാ മേയറായ കമ്യൂണിസ്‌റ്റ്‌ എല്‍കെ ഖാര്‍ Photo: Facebook


2021 സെപ്റ്റംബറിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഓസ്‌ട്രിയൻ സ്റ്റേറ്റായ സ്റ്റൈറിയയുടെ തലസ്ഥാനവുമായ ഗ്രാസ് സിറ്റി കൗൺസിലിലെ ഏറ്റവും വലിയ കക്ഷിയായി കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഓസ്‌ട്രിയ ഉയർന്നുവന്നിരുന്നു. 28.9% വോട്ടും 15 സീറ്റും നേടി. KPO യുടെ എല്‍കെ ഖാര്‍ ഗ്രാസിന്റെ ആദ്യ വനിതാ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രിയയിലെ ഒരു പ്രാദേശിക തലസ്ഥാനത്തിന്റെ  ഭരണാധികാരിയാകുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റുമായി എല്‍കെ. ഗ്രാസിലെ 17 ജില്ലാ കൗൺസിലുകളിൽ ഏഴിലും KPO ഭൂരിപക്ഷം നേടിയിരുന്നു.  പ്രതിനിധികളുടെ എണ്ണം 35ല്‍ നിന്ന് 52 ആയി ഉയർത്തുകയും ചെയ്‌തു.

2019 നവംബറിൽ സ്റ്റൈറിയൻ സ്റ്റേറ്റ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും KPO സഖ്യം 6.02% വോട്ടുകളും മൂന്ന് സീറ്റുകളും നേടിയിരുന്നു. സാൽസ്‌ബർഗിലെ വിജയത്തോടെ അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഓസ്‌ട്രിയൻ നാഷണൽ കൗൺസിലിലേക്ക് പ്രവേശനം പ്രതീക്ഷിക്കുകയാണ് ഓസ്‌ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഈ തെര‍ഞ്ഞെടുപ്പ് ഫലമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു പുതിയ തുടക്കത്തിലേക്ക് ജനങ്ങളെ നയിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പാര്‍ടി പ്രതിനിധികള്‍ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top