24 April Wednesday

22 പേരുമായി നേപ്പാളില്‍ 
വിമാനം തകർന്നു ; മരണം സ്ഥിരീകരിച്ചിട്ടില്ല , രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കാഠ്മണ്ഡു
നേപ്പാളിലെ വിനോദസഞ്ചാര ന​ഗരമായ പൊഖാറയിൽനിന്ന് നാല്‌ ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുമായി പറന്ന ചെറുവിമാനം തകർന്നു. യാത്രക്കാരെക്കുറിച്ച്‌ വിവരമില്ല. ഞായർ രാവിലെ 9.55ന് ജോംസം വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട താര എയർലൈൻസിന്റെ വിമാനമാണ്‌ തകർന്നത്‌.

വിമാനം പറന്നുയർന്ന്‌ 15 മിനിറ്റിനുശേഷം എയർ ട്രാഫിക്‌ കൺട്രോളുമായുള്ള ബന്ധം നഷ്‌ടമായി. പിന്നീട്‌  മുസ്താങ് ജില്ലയിലെ കോവാങ് ​ഗ്രാമത്തിൽ വിമാനത്തിന്റെ അവശിഷ്‌ടം കണ്ടെത്തിയതായി പ്രദേശവാസികൾ സൈന്യത്തെ അറിയിച്ചു. ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം നിർത്തിവച്ചു. മുംബൈ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇവർക്ക് പുറമെ രണ്ട് ജർമൻകാരും 13 നേപ്പാളികളും മൂന്ന്‌ ജീവനക്കാരുമാണുണ്ടായിരുന്നത്.

വിമാനത്തിന്റെ പൈലറ്റ് പ്രഭാകർ ഗിമിറെയുടെ മൊബൈൽഫോൺ ഇപ്പോഴും ബെല്ലടിക്കുന്നതായി സൈന്യം അറിയിച്ചു. തകർന്ന 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനത്തിന്‌ 43 വര്‍ഷം പഴക്കമുണ്ട്‌. 

നേപ്പാളിൽ അപകടങ്ങൾ തുടർക്കഥ
ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് പർവതങ്ങളാൽ ചുറ്റപ്പെട്ട നേപ്പാൾ. 2016ൽ താര എയർലൈൻസിന്റെ വിമാനം പടിഞ്ഞാറൻ ജില്ലയായ മയാഗ്ഡിയിൽ തകർന്ന് 23 പേർ മരിച്ചു. 2010ലും താരയുടെ വിമാനം തകർന്ന്  21 പേ‌ർ മരിച്ചു. ദുഷ്കരമായ സാഹചര്യങ്ങളിലും പറക്കുന്നവയാണ് കനേഡിയൻ നിർമിതമായ ട്വിൻ ഒട്ടർ വിമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top