18 December Thursday

"2 അമ്മയുള്ള' കുഞ്ഞ് പിറന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 11, 2023

ലണ്ടൻ
ബ്രിട്ടനില്‍ ആദ്യമായി അച്ഛനും "രണ്ട് അമ്മയുമുള്ള' കുഞ്ഞ് പിറന്നു. അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി കുഞ്ഞിലുണ്ട്.അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതകരോ​ഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്.

അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ 0.2 ശതമാനം ഡിഎൻഎയുമാണ് കുഞ്ഞില്‍ ഉള്ളത്. കോശങ്ങളിലെ ഊര്‍ജ ഉൽപ്പാദനകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോൺഡ്രിയയിലെ തകരാറുമൂലം ഉണ്ടാകുന്ന രോ​ഗങ്ങള്‍ തടയാനാണ്  ഈ ശ്രമം നടത്തിയത്. ദാതാവായ സ്ത്രീയുടെ അണ്ഡത്തില്‍നിന്ന് ആരോ​ഗ്യമുള്ള മൈറ്റോകോണ്‍ഡ്രിയ വേര്‍തിരിച്ച് ബീജസങ്കലനത്തിന് ഉപയോ​ഗിക്കുകയാണ് ചെയ്തത്. മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ട്രീറ്റ്‌മെറ്റ്‌ (എംഡിടി) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
ദാനം ചെയ്യപ്പെടുന്ന മൈറ്റോകോൺ‌ഡ്രിയയിലെ ജനിതക വിവരങ്ങള്‍ കുട്ടിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. എന്നാല്‍, കുഞ്ഞിന്റെ രൂപം, മറ്റ് സ്വഭാവം എന്നിവയെല്ലാം നിര്‍ണയിക്കുന്നത് യഥാര്‍ഥ രക്ഷിതാക്കളുടെ ഡിഎന്‍എ അടിസ്ഥാനമാക്കിയാകും. അതിനാല്‍, മൈറ്റോകോണ്‍‍ഡ്രിയ ദാതാവിനെ കുഞ്ഞിന്റെ "മൂന്നാം രക്ഷിതാവ്' എന്ന് പരി​ഗണിക്കാനാകില്ല.

മൈറ്റോകോൺ‌ഡ്രിയൽ രോഗമുള്ള കുട്ടികള്‍ക്ക് മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, അപസ്മാരം, ഹൃദ്‌രോഗം, വൃക്കത്തകരറ് തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടാകും. പെട്ടെന്ന് മരണം സംഭവിച്ചേക്കാം.മെക്സിക്കോയില്‍ 2016ലാണ് ഇത്തരം സാങ്കേതികവിദ്യയിലൂടെ ആദ്യമായി കുഞ്ഞ് പിറന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top