ഭുവനേശ്വര്‍ >തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് കാറ്റിന്റെ പരമാവധി വേഗം. തെക്കു കിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങി. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക.
5 തീരദേശ ജില്ലകളിൽ നിന്നാണ് ഏതാണ്ട് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചത്. ഇന്നു പുലർച്ചെ അഞ്ചരയോടെ ചുഴലിക്കാറ്റ് ശക്തമായ മഴയോടെ ഒഡീഷാ തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ചു ജില്ലകളുടെ കലക്ടർമാരോടും തീരത്തു നിന്നു ജനത്തെ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
ഒഡീഷയിൽ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകൾ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിർത്തി. വേണ്ടിവന്നാൽ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്നു നാളെയും അവധി നൽകി. കേരളത്തിലും തമിഴ‌്നാട്ടിലും മഴ ലഭിക്കും.ബംഗാൾ ഉൾക്കടലിന്റെ കേന്ദ്രഭാഗത്ത‌് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദം അതിവേഗം തിത‌്‌ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു.
അറബിക്കടലിൽ നിലകൊള്ളുന്ന ലുബാൻ ചുഴലിക്കാറ്റ‌് ഇരുപത്തിനാല‌് മണിക്കൂറിനുള്ളിൽ ഒമാൻ–യമൻ തീരത്ത‌് ആഞ്ഞുവിശും.
ഒരാഴ‌്ചയിലേറെയായി അറബിക്കടലിൽ നിന്ന‌് ശക്തി സമാഹരിച്ച ലുബാൻ ചുഴലിക്കാറ്റ‌് വെള്ളിയാഴ‌്ചയോടെ ഒമാൻ–യമൻ തീരത്തെത്തും. സലാലക്ക‌് 570 കിലോമീറ്റർ തെക്ക‌് കിഴക്കായാണ‌് ചുഴലിക്കാറ്റ‌് ഇപ്പോൾ നിലകൊള്ളുന്നത‌്. ഇത‌് 90 മുതൽ 100 കിലോമീറ്റർ വേഗതപ്രാപിച്ചേക്കാം. ഇരു ചുഴലിക്കാററുകളും പരസ‌്പരം സ്വാധീനം ചെലുത്തു(ഫുജിവാര എഫ്ക്ട‌്)ന്നുണ്ട‌്. കടൽക്ഷോഭം രൂക്ഷമയതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..