തിരുവനന്തപുരം> സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പൊതുവിൽ രണ്ടു മുതല്‍ നാല‌് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുതല്‍ ആയേക്കാം. വരണ്ട കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് വർധിക്കാൻ കാരണമായിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ അഞ്ചിന‌് ശരാശരിയില്‍നിന്നും എട്ട‌് ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വരും ദിവസങ്ങളിൽ സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാൻ അതോറിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പകൽ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. ഈ സമയം അതിതീവ്രമായ ചൂടായിരിയ്ക്കുo. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ ഈ സമയം സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.
പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക -വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം കർശനമായി പാലിക്കണം. താപനില ഉയരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളോട് അഭ്യർഥിച്ചിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..