തൃശൂര്‍ > സംസ്ഥാനത്ത് മണ്‍സൂണ്‍ തീരാന്‍ അഞ്ചു നാള്‍ മാത്രം ബാക്കി നില്‍ക്കെ 33 ശതമാനം മഴ കുറവ്. സെപ്തംബര്‍ 30ന് കാലവര്‍ഷം അവസാനിക്കുമ്പോള്‍ മഴക്കമ്മി ഇതിനേക്കാള്‍ കൂടുതലാവുമെന്ന്് സൂചന. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ കാലവര്‍ഷമാണിത്. കഴിഞ്ഞ വര്‍ഷം 26 ശതമാനം മഴ കുറവായിരുന്നു. തുടര്‍ച്ചയായി മഴ കുറയുന്ന സാഹചര്യം ഉല്‍കണ്ഠാകുലമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒരു ജില്ലയില്‍പോലും ഇക്കുറി ശരാശരി മഴ കിട്ടിയില്ല. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്–59 ശതമാനം. 42 ശതമാനം മഴക്കമ്മിയോടെ തൃശൂര്‍ രണ്ടാം സ്ഥാനത്ത്. മറ്റു ജില്ലകളിലെ മഴക്കമ്മി ശതമാന കണക്കില്‍: ആലപ്പുഴ–32, കണ്ണൂര്‍–26, എറണാകുളം–19, ഇടുക്കി–29, കാസര്‍കോട്–25, കൊല്ലം–23, കോട്ടയം– 26, മലപ്പുറം– 38, കോഴിക്കോട്– 27, പാലക്കാട്– 34, പത്തനംതിട്ട–33, തിരുവനന്തപുരം–26.
രണ്ടു ദിവസമായി തൃശൂര്‍ ജില്ലയിലും മറ്റും ലഭിക്കുന്ന മഴ വ്യാപകമല്ല. ഇത് കാലവര്‍ഷം പിന്മാറുന്ന പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപുകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ മധ്യത്തോടെ തുടങ്ങേണ്ട തുലാവര്‍ഷത്തിന്റെ ഗതി അനുസരിച്ചാകും ഈയാണ്ടത്തെ വരള്‍ച്ചയുടെ തോത്. ഇതുവരെയുള്ള സ്ഥിതിവച്ച് വരള്‍ച്ചാ വര്‍ഷമായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..