അക്രമം, തീവ്രവാദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഉപയോക്താക്കളെ ട്വിറ്റർ സാധാരണ നിരോധിക്കാറുണ്ട്. അതിനി ലോകനേതാക്കളായാലും അങ്ങനെ തന്നെ ചെയ്യും. തങ്ങളുടെ നയങ്ങളും നിയമങ്ങളും ഒരു നേതാവിനും വേണ്ടി മാറ്റിവയ്‌ക്കില്ലെന്ന് ട്വിറ്റർ വെളിപ്പെടുത്തി.
നിരന്തരം ഭീഷണികളും വംശീയാധിക്ഷേപങ്ങളും നടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടതോടെയാണ് ട്വിറ്റർ മറുപടിയുമായി എത്തിയത്. എന്നാൽ, ട്രംപിന്റെ അക്കൗണ്ടിന് തൽക്കാലം കുഴപ്പമൊന്നുമില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.
ചൈൽഡ് പോർണോഗ്രഫി, മറ്റുള്ളവരുടെ സ്വകാര്യവിവരം പരസ്യപ്പെടുത്തൽ, ഭീഷണി, അക്രമം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിൽ കർശന നടപടിയെടുക്കാറുണ്ട് ട്വിറ്റർ. ഇത്തരം ട്വീറ്റുകൾക്ക് ‘വാണിങ് ലേബൽ’ നൽകുമെന്ന് ജൂണിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അവ റീട്വീറ്റ് ചെയ്യപ്പെടുന്നത് തടയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ട്വിറ്റർ. രാഷ്ട്രീയ നേതാക്കളുടെ പരസ്യങ്ങളും പോസ്റ്റുകളും പരിശോധിക്കില്ലെന്ന ഫെയ്‌സ്‌ബുക്കിന്റെ തീരുമാനം വലിയ വിമർശനം ഏറ്റുവാങ്ങുന്ന സമയത്താണ് ട്വിറ്റർ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..