കുറച്ചുനാളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ്, ആവശ്യമാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത. ഒടുവില്‍ അതിന് ട്രായ് അംഗീകാരമായി.
എന്താണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത? നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാവ് നിങ്ങള്‍ക്കുതരുന്ന സേവനം ഒരു വെബ്സൈറ്റിനോടോ ആപ്പിനോടോ കൂടുതലോ കുറവോ കൂറു കാണിക്കാന്‍ പാടില്ല. ഉദാഹരണത്തിന് ഇ–വിപണി സേവനമായ ഫ്ളിപ്പ് കാര്‍ട്ടുമായി നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാവ് ഒരു വാണിജ്യ ഉടമ്പടിയില്‍ ഏര്‍പ്പെട്ടു എന്നിരിക്കുക. എന്നിട്ട് നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനത്തില്‍ മറ്റുള്ള ഇ–വിപണി സൈറ്റുകള്‍ അപ്രാപ്യമാക്കുക, അല്ലെങ്കില്‍ അതിന്റെ വേഗം നിയന്ത്രിക്കുക. അല്ലെങ്കില്‍ ചില വെബ്സൈറ്റുകള്‍ സൌജന്യം.
ആ സൈറ്റിനെപ്പോലെയുള്ള മറ്റുള്ളവ ഉപയോഗിച്ചാല്‍ ഭീമമായ ചെലവ്. ഉദാഹരണം: വിമിയോ എന്ന വീഡിയോ സേവനം സൌജന്യം; യൂട്യൂബ് ഫ്രീ അല്ലതാനും. ഇത്തരം അസമത്വകരമായ തന്ത്രങ്ങള്‍ ഒഴിവാക്കാന്‍വേണ്ടിയാണ് ഇക്കഴിഞ്ഞ കുറച്ചുമാസമായി നെറ്റ് നിഷ്പക്ഷത നേടാനുള്ള സമരം നമുക്കിടയില്‍ നടന്നത്. റിലയന്‍സുമായി ചേര്‍ന്ന് ഫെയ്സ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ഫ്രീബേസിക്സ്, എയര്‍ടെലിന്റെ എയര്‍ടെല്‍ സീറോ എന്നിവ ഇത്തരം അസമത്വസേവനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഫെയ്സ്ബുക്കിന്റെ ഫ്രീബേസിക്സ് എന്ന സേവനം സൌജന്യ ഇന്റര്‍നെറ്റ് ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി യാണ് വലിയ പരസ്യകോലാഹലങ്ങള്‍ നടത്തിയത്. ഇവിടെ ഇന്റര്‍നെറ്റ് എന്നുപറഞ്ഞാല്‍ അവര്‍ തീരുമാനിക്കുന്ന അമ്പതോളം സൈറ്റുകള്‍ മാത്രം. ഇന്റര്‍നെറ്റ് എന്നാല്‍ ഫെയ്സ്ബുക്കും, ബാക്കി ചില സൈറ്റുകളും എന്ന് ഡിജിറ്റല്‍ ലോകത്തേക്ക് എത്തുന്ന കുറേപേരുടെ മനസ്സില്‍ എഴുതി വയ്ക്കുക, ഇവരെല്ലാം ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ താനേ ആകും. അപ്പോള്‍ പിന്നെ ഫെയ്സ്ബുക്കിലെ പരസ്യങ്ങള്‍ കാണാന്‍ കൂടുതല്‍ പേര്‍.
ഇത്തരം നിഷ്പക്ഷമല്ലാത്ത സേവനങ്ങള്‍ക്ക് അവസാനംകുറിച്ച് കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ടെലികോംമേഖലയിലെ റെഗുലേറ്ററായ ട്രായ് (ഠലഹലരീാ ഞലഴൌഹമീൃ്യ അൌവീൃേശ്യേ ീള കിറശമ) ഉത്തരവിറക്കി. നെറ്റ് നിഷ്പക്ഷത സംബന്ധിച്ച നിരവധി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനത്തില്‍ ട്രായ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും, ഡിസംബറിലുമായാണ് ട്രായ് ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ സ്വരൂപ്പിക്കാന്‍ കണ്‍സള്‍ട്ടേഷന്‍ പേപ്പറുകള്‍ പുറത്തിറക്കിയത്.
മേല്‍പ്പറഞ്ഞ രണ്ടു പേപ്പറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പൊതുജനങ്ങള്‍ക്ക് അഭിപ്രായംപറയാന്‍ സാധിച്ചതില്‍ മ്െല വേല ശിലൃിേല.ശിഅടക്കമുള്ള നിരവധി ആക്ടിവിസ്റ്റുകള്‍ക്കുള്ള പങ്ക് വളരെ വലുതും, പ്രശംസനീയവുമാണ്.
ഇത്തരം സേവനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഫെയ്സ്ബുക്ക് ആകട്ടെ പല അടവുകളും ഇതിനിടയില്‍ പയറ്റി. അവസാന അടവ് എന്ന നിലയില്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഫെയ്സ്ബുക്കിലൂടെ വോട്ടും, മെയിലും ഒക്കെ ചെയ്യിച്ച് തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഫെയ്സ്ബുക്ക് നടത്തിയ ശ്രമങ്ങള്‍ ട്രായിയുടെ മുന്നില്‍ പതറി. ഇത്തരം നയരൂപീകരണ വേളകളില്‍ കമ്പനികളുടെയും, ഉപയോക്താക്കളുടെയും ഒക്കെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് പരിഗണിച്ച് ഒരു തീരുമാനത്തില്‍ എത്തുന്നത് സ്വാഭാവികം. ഇതാണ് ഫെയ്സ്ബുക്ക് മുതലെടുക്കാന്‍ നോക്കിയത്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്, മുഴുവന്‍ വശങ്ങളും പറഞ്ഞുമനസ്സിലാക്കാതെ തങ്ങളുടെ അടുത്തേക്ക് അടുപ്പിക്കാനുള്ള നീക്കം എണ്ണംകൊണ്ട് വിജയം നേടിയെങ്കിലും, അവസാനം ഫലംകണ്ടില്ല.
ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്കെതിരായ താരീഫിലുള്ള വിവേചനം ഇല്ലാതിരിക്കാനുള്ള റൂളിങ് ആണ് ട്രായ്യുടെ ഉത്തരവില്‍ പ്രധാനം. ഇന്റര്‍നെറ്റ് സേവനം കൊടുക്കുന്നുണ്ടെങ്കില്‍ അതില്‍ അതുമുഴുവന്‍ ഇന്റര്‍നെറ്റിനാകണം —അല്ലാതെ കുറച്ച് സേവനങ്ങള്‍ക്ക് മാത്രമാകാന്‍ പാടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പൊതുജനങ്ങള്‍ നയരൂപീകരണത്തില്‍ ഇടപെട്ട് വിജയം കൈവരിച്ച ഒരു ഉദാഹരണമായി ഇന്റര്‍നെറ്റ് സമത്വത്തിനുവേണ്ടി നടത്തിയ ഈ സമരം ചരിത്രത്തിന്‍ താളുകളില്‍ ഇടംകണ്ടെത്തുമെന്നതില്‍ സംശയമില്ല.
വാല്‍ക്കഷണം:
കൂടുതല്‍ ജനങ്ങളെ ഇന്റര്‍നെറ്റിന്റെ ലോകത്തെത്തിക്കുന്നതില്‍ ട്രായ്ക്ക് ഒരു റെഗുലേറ്റര്‍ എന്ന നിലയില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. സ്പെക്ട്രം ലേലത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം സൌജന്യം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുവേണ്ടി മാറ്റി വയ്ക്കുക എന്ന് ട്രായിക്ക് നിഷ്കര്‍ഷിക്കാവുന്നതാണ്. ഇതിനൊക്കെയായി രൂപീകരിച്ച യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ളിഗേഷന്‍ ഫണ്ട് ഒരു പരാജയമാണെന്നുള്ളത് നമുക്ക് അറിയാവുന്ന സത്യം. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനും, സേവനങ്ങളും, അതുമായി ബന്ധപ്പെട്ട വിവരങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയ്ക്ക് വലിയൊരു പങ്കുണ്ട്. കൂടുതല്‍ പേരെ ഡിജിറ്റല്‍ലോകത്ത് എത്തിക്കേണ്ടത് നമ്മുടെയെല്ലാം കടമയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..